ന്യൂഡൽഹി: ജന്തർ മന്തറിലെ സമരത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ മോശം പരാമർശം നടത്തിയെന്ന് ആരോപിച്ച് പ്രതിഷേധക്കാർക്കെതിരെ കേസെടുത്ത നടപടിയിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി കോക്രച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് ദിപ്കെ. അപകീർത്തികരമായ ഭാഷ ഉപയോഗിച്ചെന്ന പേരിൽ സാധാരണക്കാരായ യുവാക്കൾക്കെതിരെ കേസെടുക്കുമ്പോൾ, ബിജെപി നേതാക്കളും ഐടി സെല്ലും നടത്തുന്ന സമാനമായ അധിക്ഷേപങ്ങളിൽ നിയമം എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന് അദ്ദേഹം ചോദ്യം ചെയ്തു.(Abhijeet Dipke Questions Action Against Protesters Demands FIR On BJP IT Cell)
വെള്ളിയാഴ്ച പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് ദിപ്കെ സർക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ രംഗത്തെത്തിയത്. “പ്രതിഷേധത്തിൽ മോശം പരാമർശം നടത്തിയ യുവതിക്കെതിരെ പോലീസ് കേസെടുത്തതായി കണ്ടു. എന്നാൽ കഴിഞ്ഞ എത്രയോ വർഷങ്ങളായി ഓൺലൈൻ വഴി സ്ത്രീകൾക്കെതിരെ അതിരൂക്ഷമായ അധിക്ഷേപങ്ങൾ നടത്തുന്ന ബിജെപി ഐടി സെല്ലിലെ ആളുകൾക്കെതിരെ എപ്പോഴാണ് കേസെടുക്കുക?” എന്ന് അദ്ദേഹം ചോദിച്ചു.
പ്രധാനമന്ത്രി തങ്ങളെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നുണ്ടെന്ന് അഭിമാനം പറയുന്ന ബിജെപി പ്രവർത്തകർ പോലും നിരന്തരം അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നുണ്ടെന്നും, ഇവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പോലീസ് തയ്യാറാകുമോ എന്നും ദിപ്കെ ആരായുന്നു. ബിജെപി എംപി രമേശ് ബിധുരി പാർലമെന്റിൽ സഹപ്രവർത്തകനെതിരെ നടത്തിയ അധിക്ഷേപ പരാമർശങ്ങളും, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ക്യാമറാമാനോട് തട്ടിക്കയറിയ സംഭവവും അദ്ദേഹം പരാമർശിച്ചു. സാധാരണക്കാരായ യുവാക്കൾക്കും ബിജെപി നേതാക്കൾക്കും രാജ്യത്ത് രണ്ട് തരം നിയമമാണോ നിലനിൽക്കുന്നതെന്നും ദിപ്കെ തുറന്നടിച്ചു.
മോശം വാക്ക് ഉപയോഗിക്കുന്നത് തിരുത്തപ്പെടേണ്ട ഒന്നാണ്, എന്നാൽ അതിന്റെ പേരിൽ കേസ് എടുക്കുന്ന രീതിയാണെങ്കിൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യേണ്ടിവരുന്നത് ബിജെപി ഐടി സെല്ലിനെതിരെയാണെന്നും അദ്ദേഹം വ്യക്തമാക്കി. നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനിന്റെ രാജിയാവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ സിജെപിയുടെ നേതൃത്വത്തിൽ 37 ദിവസം നീണ്ട ശക്തമായ സമരം നടന്നിരുന്നു. ധർമ്മേന്ദ്ര പ്രധാനിന്റെ രാജിയടക്കം പ്രധാന ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതോടെയാണ് ജൂലൈ 25-ന് സമരം അവസാനിപ്പിച്ചത്.
Story Summary
Cockroach Janata Party founder Abhijeet Dipke attacked the BJP over legal action against protesters for using offensive language at Jantar Mantar. He questioned the selective law enforcement, asking why no FIRs were registered against the BJP IT cell and leaders using abusive language.


