തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സംഘടനകളെ ഏകപക്ഷീയമായി പുനഃസംഘടിപ്പിക്കാനും സേനയെ രാഷ്ട്രീയ താല്പര്യങ്ങൾക്ക് കീഴ്പ്പെടുത്താനുമുള്ള യു.ഡി.എഫ് സർക്കാരിന്റെ നീക്കം അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംഘടനകളുമായി യാതൊരുവിധ ചർച്ചയും നടത്താതെ ഏകാധിപത്യപരമായാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.(Pinarayi Vijayan Slam UDF Government Police Association Restructuring Kerala)
1979 മുതൽ പ്രവർത്തിക്കുന്ന സംഘടനാ സംവിധാനത്തെ തകർത്ത്, തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റികളെ നോക്കുകുത്തിയാക്കി അഡ്ഹോക്ക് കമ്മിറ്റികളെ കുടിയിരുത്തിയത് സംഘടനാ സ്വാതന്ത്ര്യത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രേഡ് പ്രമോഷൻ ലഭിച്ച ഉദ്യോഗസ്ഥരെ ഡീഗ്രേഡ് ചെയ്യുക, ഒരേ പദവിയിലുള്ളവരെ വ്യത്യസ്ത സംഘടനകളിലേക്ക് വെട്ടിമുറിക്കുക തുടങ്ങിയ നടപടികൾ പൊലീസ് സേനയുടെ ഐക്യത്തെയും ആത്മവീര്യത്തെയും ദോഷകരമായി ബാധിക്കും. പോലീസിനെ സ്വന്തം ഇംഗിതങ്ങൾക്ക് വഴങ്ങുന്ന സേനയാക്കി മാറ്റാനുള്ള ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിലുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.
പൊലീസുകാരുടെ സംഘടനാ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്ന ഇത്തരം നടപടികൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായും, ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും കൂടിയാലോചിച്ച് മാത്രമായിരിക്കണം ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനാധിപത്യപരമായ അവകാശങ്ങൾ കവർന്നെടുക്കുന്ന ഉത്തരവ് അടിയന്തരമായി പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
Story Summary
Opposition Leader Pinarayi Vijayan has strongly condemned the UDF government’s unilateral decision to restructure police associations in Kerala, calling it an undemocratic move aimed at politicizing the force. He alleged that replacing democratically elected committees with ad-hoc bodies and degrading promoted officers infringes upon organizational freedom.


