തിരുവനന്തപുരം: പാചകവുമായി ബന്ധപ്പെട്ട് താൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അമ്മമാരുടെ പ്രത്യേക പാചക അറിവുകൾ മക്കൾക്ക് പകർന്നു നൽകണമെന്നാണ് താൻ പറഞ്ഞതെന്നും മക്കൾ എന്നാൽ ആണും പെണ്ണും അടങ്ങുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.(CM VD Satheesan Denies Misogyny Allegations In Cooking Remark Slams Media)
പ്രസ്താവനയിൽ സ്ത്രീവിരുദ്ധത ആരോപിച്ച് വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചു. വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ താൻ നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം വായിച്ചാണ് വി.ഡി. സതീശൻ കാര്യങ്ങൾ വിശദീകരിച്ചത്.
അമ്മമാർ ഉണ്ടാക്കുന്ന പ്രത്യേക വിഭവങ്ങളുടെ കൂട്ടുകൾ മക്കൾക്കോ, അതല്ലെങ്കിൽ വീട്ടിലേക്ക് കടന്നുവരുന്ന മകന്റെ ഭാര്യയ്ക്കോ പകർന്നു നൽകണമെന്നാണ് താൻ പറഞ്ഞത്. മക്കൾ എന്ന് പറഞ്ഞതിൽ പെൺമക്കൾ എന്ന് മാത്രമായി വേർതിരിച്ചിട്ടില്ലെന്നും, മൈക്രോസ്‌കോപ്പിക് ലെൻസ് വെച്ചുനോക്കുന്നത് കൊണ്ടാണ് ചിലർക്ക് സ്ത്രീവിരുദ്ധത അനുഭവപ്പെടുന്നതെന്നും അദ്ദേഹം പരിഹസിച്ചു. കൗശലത്തോടെ വാക്കുകൾ അടർത്തിമാറ്റി മാധ്യമങ്ങൾ ഇത്രയും താഴോട്ട് പോകരുത്. ഇല്ലാത്ത കാര്യങ്ങൾ ഊതിവീർപ്പിച്ചാൽ മാധ്യമങ്ങളുടെ ക്രെഡിബിലിറ്റിയാണ് നഷ്ടപ്പെടുക, എന്ന് പറഞ്ഞ സതീശൻ, താൻ പറഞ്ഞ കാര്യത്തിൽ ഉറച്ചുനിൽക്കുന്നതായും വ്യക്തമാക്കി.
സംസ്ഥാനത്ത് ഭരണനിർവഹണം കൂടുതൽ സുഗമമാക്കുന്നതിനും ജനങ്ങൾക്ക് സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനുമായി അഞ്ച് സുപ്രധാന ഭരണപരിഷ്കാരങ്ങൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അസറ്റ് മാനേജ്‌മെന്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം, പ്ലാൻ സ്‌പേസ് 2.0, സർക്കാർ സ്ഥാപനങ്ങളുടെ സമഗ്ര അസറ്റ് രജിസ്റ്റർ, 591 ഭരണനിർവഹണ സ്ഥാപനങ്ങളിൽ പരിശോധന, ഒരേസ്വഭാവമുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ ഏകോപനം, കാലഹരണപ്പെട്ട നിയമങ്ങളുടെ ഭേദഗതി എന്നിവയാണ് പരിഷ്കാരങ്ങൾ.
ഓണവിപണിയിൽ വിലക്കയറ്റം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. ഓഗസ്റ്റ് 10 മുതൽ മഞ്ഞ കാർഡുടമകൾക്ക് സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യും. അധ്യാപകർ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായത് ലഹരി ശൃംഖലയുടെ ആഴം വ്യക്തമാക്കുന്നതും ഞെട്ടിക്കുന്നതുമാണെന്ന് അദ്ദേഹം പ്രതികരിച്ചു. എം.ആർ. അജിത് കുമാറിനെതിരെയെടുത്ത് നടപടികളിൽ സർക്കാരിന് വീഴ്ച വന്നിട്ടില്ലെന്നും, നിയമാനുസൃത നടപടിക്രമങ്ങൾ പാലിച്ചതിനാലാണ് സി എ ടി സ്റ്റേ അനുവദിക്കാതിരുന്നതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
Story Summary
CM VD Satheesan clarified that his remarks on cooking were not misogynistic and criticized the media for misquoting him. He stated that encouraging mothers to pass down traditional cooking skills to their children (both sons and daughters) or daughters-in-law has no gender bias, urging the media not to distort his words for sensationalism.


