ന്യൂഡൽഹി: കോക്‌റോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകനും വിദ്യാർഥി പ്രക്ഷോഭത്തിന്റെ മുഖമായി മാറിയ 26-കാരനായ അഭിജീത് ദീപ്കെയ്ക്ക് കഴിഞ്ഞ ഏതാനും മാസങ്ങളായി വിവാഹാലോചനകൾ വർധിച്ചിട്ടുണ്ടെന്ന് കുടുംബം (Abhijeet Dipke Marriage Proposals). എന്നാൽ പഠനം പൂർത്തിയാക്കി സാമ്പത്തികമായി സ്വയം പര്യാപ്തനായ ശേഷമേ വിവാഹത്തെക്കുറിച്ച് ചിന്തിക്കൂ എന്ന നിലപാടിലാണ് അഭിജീത് തുടരുന്നതെന്ന് മാതാവ് അനിത ദീപ്കെ അറിയിച്ചു.
കഴിഞ്ഞ രണ്ട് വർഷമായി തന്നെ അഭിജീതിന് വിവാഹാലോചനകൾ വന്നുകൊണ്ടിരിക്കുകയാണെന്നും, എന്നാൽ ഡൽഹിയിൽ നടന്ന വിദ്യാർഥി സമരത്തിന് ശേഷം ആലോചനകളുടെ എണ്ണം ഗണ്യമായി വർധിച്ചുവെന്നും അനിത ദീപ്കെ പറഞ്ഞു. സ്വന്തം കാലിൽ ഉറച്ച് നിൽക്കുകയും പഠനം പൂർത്തിയാക്കുകയും ചെയ്ത ശേഷമേ വിവാഹ തീരുമാനമെടുക്കൂ എന്നാണ് അഭിജീത് വ്യക്തമാക്കിയിരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
അടുത്തിടെ ടൈഫോയിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അഭിജീത് രോഗമുക്തി നേടിയ ശേഷവും വിദ്യാർഥി പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടികൾക്കെതിരെ സിജെപിയുടെ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുകയാണ്. വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടികൾ തുടർന്നാൽ രാജ്യവ്യാപകമായി വീണ്ടും സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രതിഷേധക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ പിൻവലിക്കുമെന്ന കേന്ദ്ര സർക്കാരിന്റെ ഉറപ്പ് നടപ്പാക്കണമെന്നാണ് സിജെപിയുടെ പ്രധാന ആവശ്യം.
വിദ്യാർഥികൾക്കെതിരായ നിയമനടപടികൾ അവസാനിപ്പിക്കാതെ സമരം പൂർണമായി അവസാനിപ്പിക്കില്ലെന്ന നിലപാടും സംഘടന ആവർത്തിക്കുന്നുണ്ട്. മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്ന് ജന്തർ മന്തറിൽ 36 ദിവസം നീണ്ടുനിന്ന സമരം സിജെപി പിൻവലിച്ചിരുന്നു. എന്നിരുന്നാലും പ്രതിഷേധക്കാരെതിരായ പൊലീസ് നടപടികൾ തുടരുന്നുവെന്ന ആരോപണം ഉയർത്തി പ്രക്ഷോഭം ശക്തമാക്കാനുള്ള നീക്കത്തിലാണ് സംഘടന.
Summary: CJP founder Abhijeet Deepke’s family says he has been receiving a growing number of marriage proposals, especially after the nationwide student protests. However, the 26-year-old says he will consider marriage only after completing his studies and becoming financially independent.


