ന്യൂഡൽഹി: ക്വിക്ക്-കൊമേഴ്സ് പ്ലാറ്റ്ഫോമായ ബ്ലിങ്കിറ്റിന്റെ സെർച്ച് സംവിധാനത്തെ ചുറ്റിപ്പറ്റി പുതിയ വിവാദം. ഉപയോക്താക്കൾ അർഥമില്ലാത്ത വാക്കുകളോ ചെറിയ കുട്ടികൾ മൊബൈലിൽ ടൈപ്പ് ചെയ്യാറുള്ള തരത്തിലുള്ള അബദ്ധ അക്ഷരങ്ങളോ സെർച്ച് ചെയ്താലും ചോക്ലേറ്റുകളും മിഠായികളും ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളാണ് ഫലമായി പ്രത്യക്ഷപ്പെടുന്നതെന്ന് കണ്ടെത്തിയതോടെയാണ് സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തം (Blinkit Search Algorithm Controversy). സംഭവം ആദ്യം ശ്രദ്ധയിൽപ്പെടുത്തിയതും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതും പ്രേം സോണി എന്ന ഉപയോക്താവാണ്. തന്റെ കുഞ്ഞിനെ ചോക്ലേറ്റുകൾ സ്റ്റോക്കില്ലെന്ന് വിശ്വസിപ്പിക്കാൻ വേണ്ടിയാണ് ബ്ലിങ്കിറ്റിന്റെ സെർച്ച് ബാറിൽ അർഥമില്ലാത്ത ചില അക്ഷരങ്ങൾ ടൈപ്പ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ പ്രതീക്ഷിച്ചതിന് വിരുദ്ധമായി, ജെംസ്, പെർക്ക്, മഞ്ച്, മിൽക്കിബാർ തുടങ്ങിയ ചോക്ലേറ്റ് ബ്രാൻഡുകളാണ് സെർച്ച് ഫലമായി പ്രത്യക്ഷപ്പെട്ടത്.
“കുട്ടികൾ ഫോൺ ഉപയോഗിക്കുമ്പോൾ എന്താണ് അവർ അന്വേഷിക്കുന്നതെന്ന് ബ്ലിങ്കിറ്റിന് അറിയാമെന്ന തോന്നലാണ് ഈ അനുഭവം നൽകുന്നത്. ഇത് ഒരേസമയം അതിശയിപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതുമാണ്,” എന്നാണ് പ്രേം സോണി എക്സിൽ കുറിച്ചത്. സംഭവത്തിന്റെ സ്ക്രീൻഷോട്ടുകളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റ് വൈറലായതോടെ നിരവധി ഉപയോക്താക്കൾ സ്വയം പരീക്ഷണം നടത്തി സമാന ഫലങ്ങൾ ലഭിച്ചതായി പ്രതികരിച്ചു. ചിലർ ഇത് ഉപഭോക്തൃ മനഃശാസ്ത്രം ഉപയോഗിച്ചുള്ള പുതിയ വിപണന തന്ത്രമാണോയെന്ന ചോദ്യവും ഉയർത്തി.
Blinkit knows when your toddler has your phone, and it’s lowkey terrifying.
I was trying to trick my toddler that chocolates were out of stock, so I typed gibberish (the way a toddler would) into the search.
Look at the exact products the app served up as a fallback. pic.twitter.com/MubKhaxkNm
— Prem Soni (@ValueWithPrem) June 10, 2026
“ഞാനും പരീക്ഷിച്ചു. ശരിക്കും ചോക്ലേറ്റുകളാണ് കാണിക്കുന്നത്,” എന്ന് ഒരാൾ പ്രതികരിച്ചപ്പോൾ, “ഇത് ഒരു ഡാർക്ക് പാറ്റേൺ ആണോ?” എന്നാണ് മറ്റൊരാൾ ചോദിച്ചത്. ചിലർ ബ്ലിങ്കിറ്റിന്റെ അൽഗോരിതം കുട്ടികളുടെ പെരുമാറ്റ രീതികൾ മുൻകൂട്ടി തിരിച്ചറിയാൻ പരിശീലിപ്പിച്ചിരിക്കാമെന്ന സംശയവും പ്രകടിപ്പിച്ചു.
അതേസമയം, ചില ഉപയോക്താക്കൾ ഇത് സാധാരണ സെർച്ച് ഫാൾബാക്ക് സംവിധാനത്തിന്റെ ഭാഗമായിരിക്കാമെന്നും, കൂടുതൽ ജനപ്രിയമായ ഉൽപ്പന്നങ്ങൾ നിർദേശിക്കുന്ന രീതിയാകാമെന്നും അഭിപ്രായപ്പെട്ടു. എന്നാൽ വിഷയത്തിൽ ബ്ലിങ്കിറ്റിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല. സെർച്ച് ഫലങ്ങൾ എങ്ങനെ നിർണയിക്കപ്പെടുന്നു എന്നതും ഉപയോക്തൃ ഡാറ്റയുടെ ഉപയോഗം എത്രത്തോളം ഉൾപ്പെടുന്നു എന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് ഈ സംഭവം വീണ്ടും വഴിവെച്ചിരിക്കുന്നത്.
Story Summary:
Blinkit is facing criticism after users discovered that typing random gibberish in its search bar often returns chocolate and candy products. The viral discovery has sparked debates about algorithmic targeting, child-focused marketing, and possible dark-pattern design practices.

