ന്യൂഡൽഹി: ജൂലൈ 20-ന് പാർലമെന്റിലേക്ക് നടന്ന പ്രതിഷേധ മാർച്ചിനിടെ ഡൽഹി കൊണാട്ട് പ്ലേസിൽ വെച്ച് റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് ഉദ്യോഗസ്ഥൻ പെല്ലറ്റ് തോക്കിൽ നിന്ന് 7 റൗണ്ട് വെടിയുതിർത്തതായി സി.ആർ.പി.എഫ് അന്വേഷണത്തിൽ കണ്ടെത്തി. ഇതിൽ 5 റൗണ്ട് വെടിയുണ്ടകൾ പ്രതിഷേധക്കാരുടെ ശരീരത്തിൽ പതിച്ചപ്പോൾ രണ്ടെണ്ണം തറയിലാണ് തട്ടിയത്. സംഭവം വിവാദമായതിനെ തുടർന്ന് സി.ആർ.പി.എഫ് നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് ഈ നിർണ്ണായക വിവരങ്ങൾ പുറത്തുവന്നത്.(CRPF Probe Finds RAF Personnel Fired Seven Pellet Rounds During Delhi Protest)
പ്രതിഷേധത്തിനിടെയുണ്ടായ പെല്ലറ്റ് പ്രയോഗത്തിൽ ഗുരുതരമായി പരിക്കേറ്റ ഗുഡ്ഗാവ് സ്വദേശി ഇർഷാദ് ഷെയ്ഖ് (25), ഡൽഹി സർവകലാശാല വിദ്യാർത്ഥി സാഹിൽ ലോചാബ് (19), മാധ്യമപ്രവർത്തകൻ എന്നിവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. പ്രതിഷേധക്കാർ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിഞ്ഞപ്പോഴാണ് വെടിവെപ്പ് നടത്തിയതെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന ലോഗ് എന്ട്രികളിലുള്ള വിശദീകരണം.
അതേസമയം, ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ഉദ്യോഗസ്ഥൻ സ്വീകരിച്ച മാർഗ്ഗം സേനയുടെ നിശ്ചിത മാനദണ്ഡങ്ങൾക്കും പരിശീലനത്തിനും നിരക്കാത്തതായിരുന്നുവെന്ന് ആർ എ എഫ് ഇൻസ്‌പെക്ടർ ജനറൽ സീമ ദുന്ധിയ വിലയിരുത്തി. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന അവലോകന യോഗത്തിൽ, ഭാവിയിൽ ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ലാത്തിച്ചാർജ്ജ്, കണ്ണീർവാതകം തുടങ്ങിയ ഘട്ടംഘട്ടമായുള്ള മറ്റു നിയന്ത്രണ മാർഗ്ഗങ്ങൾ ആദ്യം സ്വീകരിക്കണമെന്നും, മുന്നറിയിപ്പ് നൽകിയ ശേഷം മാത്രമേ ശക്തി പ്രയോഗിക്കാവൂ എന്നും കമ്പനി കമാൻഡർമാർക്ക് കർശന നിർദ്ദേശം നൽകി. സംഭവം സംബന്ധിച്ച് കൃത്യമായ പോസ്റ്റ്-ഇവന്റ് വിലയിരുത്തൽ നടത്തുമെന്നും, അതിനുശേഷമേ സേനാ ആസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാട് വ്യക്തമാക്കൂ എന്നും സി.ആർ.പി.എഫ് ഡയറക്ടർ ജനറൽ ജ്ഞാനേന്ദ്ര പ്രതാപ് സിംഗ് അറിയിച്ചു.
Story Summary
A CRPF internal inquiry revealed that an RAF officer fired seven pellet rounds during the July 20 Parliament protest march, with five hitting protesters. Three individuals, including a journalist and a student, were hospitalized with pellet injuries. RAF IG Seema Dhundhia flagged operational lapses and reminded personnel to strictly follow force-gradient protocols and warning procedures during crowd control.


