ചെന്നൈ: “ഹിന്ദു ഭീകരവാദം” (Hindu Terrorism) എന്ന വാക്കിന്റെ പ്രയോഗം അനുചിതമാണെങ്കിലും, അത് വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കാനോ കലാപത്തിന് പ്രകോപനം സൃഷ്ടിക്കാനോ ഉദ്ദേശിച്ചുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഏകീകൃത സിവിൽ കോഡിനെതിരെ പ്രതികരിക്കാൻ ആഹ്വാനം ചെയ്യുന്നതിനിടെ ഈ പ്രയോഗം നടത്തിയ ദ്രാവിഡ കഴകം നേതാവും അഭിഭാഷകനുമായ എസ്. കുമാരദേവനെതിരെ രജിസ്റ്റർ ചെയ്ത കേസ് കോടതി റദ്ദാക്കി. ജസ്റ്റിസ് ഡി. ഭാരത ചക്രവർത്തിയുടെതാണ് നിർണ്ണായക വിധി.(Madras High Court Quashes FIR Over Hindu Terrorism Remarks By DK Leader)
2017-ൽ ഇന്ത്യൻ നാഷണൽ ലീഗ് സംഘടിപ്പിച്ച പൊതുയോഗത്തിലായിരുന്നു കുമാരദേവന്റെ വിവാദ പ്രസംഗം. ഏകീകൃത സിവിൽ കോഡിനായി വാദിക്കുന്നത് “ഹിന്ദു ഭീകരവാദികളാണെന്നും”, ഇതിനെതിരെ എല്ലാവരും ഒന്നിക്കണമെന്നും അദ്ദേഹം പ്രസംഗിച്ചിരുന്നു. ഇതിനെത്തുടർന്ന് ചെന്നൈ പുളിയന്തോപ്പ് പൊലീസാണ് കുമാരദേവനെതിരെ കേസ് എടുത്തത്. ഇതിനെതിരെ 2018-ലാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
കേസിൽ പ്രസംഗം മാത്രമാണ് ഉള്ളതെന്നും മറ്റുവിധത്തിലുള്ള അക്രമസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും നിരീക്ഷിച്ച കോടതി, ഇന്ത്യൻ ശിക്ഷാനിയമത്തിലെ (IPC) 153, 153(1) വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് വ്യക്തമാക്കി. കൂടാതെ സംഭവം നടന്ന് വർഷങ്ങൾ പിന്നിട്ട സാഹചര്യത്തിൽ വിചാരണ തുടരുന്നത് കൊണ്ട് പ്രത്യേകിച്ച് പ്രയോജനമില്ലെന്നും നിലവിലെ സാമൂഹിക സാഹചര്യങ്ങൾ കൂടി പരിഗണിച്ചാണ് ഈ തീരുമാനമെന്നും കോടതി ചൂണ്ടിക്കാട്ടി.
Story Summary
The Madras High Court quashed a 2017 case against Dravidar Kazhagam leader S. Kumaradevan for using the phrase “Hindu terrorism” while speaking against the Uniform Civil Code. Justice D. Bharatha Chakravarthy held that using the inappropriate term alone does not amount to provoking riots or creating enmity between groups under IPC Section 153. The court also noted that carrying out a trial for a 2017 speech in 2026 serves no useful purpose.


