ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ, പ്രതികളായ ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ കോടതിയുടെ ഭാഗത്തുനിന്നും രൂക്ഷമായ വിമർശനങ്ങളാണ് ഉണ്ടായത്. കേസിൽ ഇരുവിഭാഗത്തിന്റെയും വാദങ്ങൾ വിശദമായി കേട്ട കോടതി, വിധി ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് അറിയിച്ചു.(Gunmen Assault Case, Court Questions SIT Probe And Charges )
പ്രതികൾ ജാമ്യാപേക്ഷ നൽകിയ സമയത്ത് ഉണ്ടായിരുന്ന ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾക്ക് പകരം, പിന്നീട് ജാമ്യമില്ലാ വകുപ്പുകൾ പെട്ടെന്ന് കൂട്ടിച്ചേർത്ത രീതിയെ കോടതി ചോദ്യം ചെയ്തു. നിയമം അന്ധമല്ലെന്നും, ജാമ്യം ലഭിച്ചാൽ അത് റദ്ദാക്കാൻ നിയമപരമായ മാർഗ്ഗങ്ങൾ തേടുകയല്ലേ വേണ്ടതെന്നും കോടതി ചോദിച്ചു.
ഇതൊരു പെട്ടെന്നുണ്ടായ പ്രതികരണമായിരുന്നോ അതോ മുൻകൂട്ടി ആസൂത്രണം ചെയ്തതാണോ എന്ന് കോടതി ആരാഞ്ഞു. ഇത്തരം പ്രതിഷേധങ്ങൾ ഉണ്ടായേക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നോ എന്നും, പ്രതികൾ കൃത്യനിർവ്വഹണത്തിന് അപ്പുറം മർദ്ദനം അഴിച്ചുവിട്ടോ എന്നും പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി. മർദ്ദനത്തിന് ഉപയോഗിച്ച ആയുധങ്ങൾ വകുപ്പ് നൽകിയതല്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചപ്പോൾ, വാഹനത്തിൽ നിന്ന് ഗൺമാൻമാർ ഇറങ്ങുന്ന ദൃശ്യങ്ങൾ പോലും വ്യക്തമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രതിഭാഗം അഭിഭാഷകർ വാദിച്ചത് തങ്ങൾ ഉപയോഗിച്ചത് ഔദ്യോഗികമായി ലഭിച്ച ലാത്തിയാണെന്നാണ്. എന്നാൽ, ഈ കേസിൽ കൂടുതൽ രേഖകൾ ഹാജരാക്കാനുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്. നേരത്തെ, പ്രതികളായ ഗൺമാൻമാർക്കെതിരെ വധശ്രമക്കുറ്റം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് നൽകിയിരുന്നു.
Story Summary
In the ongoing hearing regarding the anticipatory bail plea of the Chief Minister’s gunmen involved in the ‘Alappuzha rescue operation’ case, the court has sharply criticized the investigation team for the sudden addition of non-bailable charges. Highlighting procedural concerns and questioning the necessity of the violence used against youth congress activists, the court has reserved its final order for Tuesday.

