മുംബൈ: മുംബൈയിൽ കുടുംബവഴക്കിനെത്തുടർന്ന് സ്വന്തം ഭാര്യയെ മണിക്കൂറുകളോളം വീട്ടിൽ തടങ്കലിൽ വെച്ച് ക്രൂരമായ ശാരീരിക പീഡനത്തിനും മാനസിക അപമാനത്തിനും ഇരയാക്കിയ 25-കാരനായ കുപ്രസിദ്ധ കുറ്റവാളി അറസ്റ്റിൽ (Mumbai Crime Domestic Violence). അർബാസ് സെയ്ദ് എന്ന യുവാവാണ് തന്റെ ഭാര്യയോട് അതിക്രൂരമായ അതിക്രമം കാട്ടിയത്. വാക്കുതർക്കത്തിന് പിന്നാലെ യുവതിയെ വീട്ടിൽ പൂട്ടിയിട്ട ഇയാൾ, വാളുകൊണ്ട് വെട്ടിക്ക്കൊല്ലുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതിനുപുറമെ ഏകദേശം നാല് മണിക്കൂറോളമാണ് യുവതിയെ നിർബന്ധിച്ച് കോഴി നിൽക്കുന്നത് പോലെ നിർത്തിച്ചത്. ക്രൂരമായ ഈ പീഡനങ്ങൾക്കിടയിൽ ഭർത്താവിന്റെ കണ്ണുവെട്ടിച്ച് രക്ഷപെട്ട യുവതി ജീവൻ രക്ഷിക്കാനായി സ്വന്തം മാതാപിതാക്കളുടെ വീട്ടിലേക്ക് ഓടിപ്പോവുകയായിരുന്നു.
എന്നാൽ ക്രൂരത അവിടെക്കൊണ്ടും നിർത്താൻ അർബാസ് തയ്യാറായില്ല. ഭാര്യയെ പിന്തുടർന്ന് അവരുടെ മാതാപിതാക്കളുടെ വീട്ടിലെത്തിയ പ്രതി അവിടെവെച്ച് വലിയ തോതിൽ ബഹളമുണ്ടാക്കുകയും, കടുത്ത ദേഷ്യത്തിൽ കയ്യിലിരുന്ന കത്തി ഉപയോഗിച്ച് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. അപ്രതീക്ഷിത ആക്രമണത്തെത്തുടർന്ന് പരിഭ്രാന്തരായ യുവതിയുടെ കുടുംബാംഗങ്ങൾ ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് സംഘം പ്രതിയെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അർബാസ് സെയ്ദിനെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി കൊലപാതകശ്രമം ഉൾപ്പെടെ 19 ഓളം ഗുരുതരമായ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് കണ്ടെത്തിയത്. പരിക്കേറ്റ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയും ജയിലിലേക്ക് അയക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
Summary: A 25-year-old history-sheeter named Arbaaz Syed has been arrested in Mumbai for brutally assaulting and torturing his wife. Following a domestic dispute, the accused held her captive and forced her to remain in a “rooster position” for four hours before she managed to escape. He then tracked her down to her parents’ house and stabbed her with a knife, after which police detained him and discovered his involvement in 19 previous criminal cases.

