മോസ്കോ: യുക്രൈനിലെ യുദ്ധത്തിൽ റഷ്യൻ സൈന്യം ലൈംഗിക പീഡനത്തെ ഒരു “യുദ്ധായുധമായി” ഉപയോഗിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി റിപ്പോർട്ട്. തടവിലാക്കപ്പെട്ട യുക്രൈൻ സൈനികരെയും സാധാരണക്കാരെയും മാനസികമായി തകർക്കാനും അപമാനിക്കാനുമായി ബലാത്സംഗം, ജനനേന്ദ്രിയ പീഡനം തുടങ്ങിയ ക്രൂരമായ മാർഗങ്ങൾ ഉപയോഗിച്ചതായി രക്ഷപ്പെട്ടവരുടെ മൊഴികളും അന്വേഷണ റിപ്പോർട്ടുകളും വ്യക്തമാക്കുന്നതായി ദി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു (Russia Ukraine War Sexual Violence Allegations). 2022ൽ റഷ്യയുടെ സമ്പൂർണ അധിനിവേശം ആരംഭിച്ചതിന് ശേഷം തടവിലായവർക്കെതിരെ ഇത്തരം പീഡനങ്ങൾ നടന്നതായാണ് ആരോപണം. മുൻ തടവുകാരുടെ മൊഴികളും യുക്രൈൻ പ്രോസിക്യൂട്ടർമാരുടെയും ഐക്യരാഷ്ട്രസഭാ അന്വേഷണ സംഘത്തിന്റെയും കണ്ടെത്തലുകളും അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
2022ൽ റഷ്യൻ സൈന്യത്തിന്റെ പിടിയിലായ മുൻ യുക്രൈൻ തടവുകാരനായ സെർഹി ബോയ്ചുക്, രണ്ട് വർഷത്തോളം തടങ്കൽ കേന്ദ്രത്തിൽ മർദനത്തിനും ലൈംഗിക പീഡനത്തിനും ഇരയായതായി വെളിപ്പെടുത്തി. “മാനസികമായി തകർക്കുകയായിരുന്നു അവരുടെ ലക്ഷ്യം” എന്ന് അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. യുദ്ധത്തിന്റെ ആദ്യ ഘട്ടങ്ങളിൽ റഷ്യൻ സൈന്യം യുക്രൈനിലെ സ്ത്രീകളെയും സാധാരണക്കാരെയും ലക്ഷ്യമിട്ടതായി ഐക്യരാഷ്ട്രസഭയും മറ്റ് അന്വേഷണ ഏജൻസികളും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ യുദ്ധം നീണ്ടുനിന്നതോടെ തടവിലാക്കപ്പെട്ട പുരുഷ സൈനികരാണ് ഇത്തരം അതിക്രമങ്ങളുടെ പ്രധാന ഇരകളായതെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം, റഷ്യൻ സേന നടത്തിയതായി ആരോപിക്കപ്പെടുന്ന ലൈംഗിക അതിക്രമങ്ങളിൽ അന്വേഷണം നടക്കുന്ന 310 കേസുകളിൽ 280 ഇരകൾ പുരുഷന്മാരും 26 പേർ സ്ത്രീകളും നാല് പേർ പെൺകുട്ടികളുമാണ്. ബലാത്സംഗം, കൂട്ടബലാത്സംഗം, ജനനേന്ദ്രിയ പീഡനം, വൈദ്യുതാഘാതം, ജനനേന്ദ്രിയത്തിൽ മർദനം തുടങ്ങിയ ക്രൂരമായ രീതികൾ ഉപയോഗിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
ചില മുൻ തടവുകാർ തങ്ങളെ നഗ്നരായി നിർത്തുകയോ നടത്തിക്കുകയോ ചെയ്തതായും, ചിലർക്ക് വൈദ്യുതാഘാതം നൽകിയതായും വസ്തുക്കൾ ഉപയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചതായും മൊഴി നൽകിയിട്ടുണ്ട്. ചിലർക്ക് ഇനി കുട്ടികളുണ്ടാകാതിരിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അവർ ആരോപിച്ചു. അതേസമയം, റഷ്യൻ അധികൃതർ ഈ ആരോപണങ്ങളിൽ പ്രതികരിച്ചിട്ടില്ല. ലൈംഗിക പീഡനം ഉൾപ്പെടെയുള്ള ആരോപണങ്ങൾ റഷ്യ നേരത്തെ നിഷേധിക്കുകയും അവ രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. അധിനിവേശ പ്രദേശങ്ങളിൽ ഐക്യരാഷ്ട്രസഭാ അന്വേഷണ സംഘങ്ങൾക്ക് പ്രവേശനം നിഷേധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
യുക്രൈൻ അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്, റഷ്യൻ അധീനതയിലുള്ള പ്രദേശങ്ങളിൽ നടക്കുന്ന ലൈംഗികവും മറ്റ് തരത്തിലുള്ളതുമായ അതിക്രമങ്ങളുടെ യഥാർത്ഥ വ്യാപ്തി ഇപ്പോഴും പൂർണമായി പുറത്തുവന്നിട്ടില്ലെന്നാണ്. പ്രതികാര ഭയവും സാമൂഹിക അപമാനവും കാരണം പല ഇരകളും പരാതിപ്പെടാൻ തയ്യാറാകുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. യുക്രൈൻ പ്രോസിക്യൂട്ടറുടെ ഓഫീസിന്റെ കണക്കുകൾ പ്രകാരം, റഷ്യൻ സൈനികർക്കെതിരെ സാധാരണക്കാർക്കെതിരായ ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട ഏകദേശം 400 കേസുകളാണ് പരിശോധിക്കുന്നത്. ഇതിൽ കുറഞ്ഞത് 148 കേസുകളിലെ ഇരകൾ പുരുഷന്മാരാണെന്നും റിപ്പോർട്ട് പറയുന്നു.
Summary: Reports based on survivor testimonies and UN investigations allege that Russian forces have used sexual violence, including rape and torture, as a weapon of war against Ukrainian prisoners and civilians. Russia has denied such allegations, calling them politically motivated.


