ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ: ആഫ്രിക്കൻ രാജ്യമായ ഡി.ആർ. കോംഗോയിൽ എബോള വൈറസ് വ്യാപനം അതീവ ഗുരുതരമായി തുടരുന്നു (Ebola outbreak). രാജ്യത്ത് എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം 223 ആയി ഉയർന്നതായും രോഗബാധ സംശയിക്കുന്നവരുടെ എണ്ണം 906-ൽ എത്തിയതായും ലോകാരോഗ്യസംഘടന (WHO) വ്യക്തമാക്കി. കോംഗോയിൽ എബോളയുടെ അത്യപൂർവമായ ‘ബൂൻഡിബുഗ്യോ’ വകഭേദമാണ് പടർന്നുപിടിക്കുന്നത്. അയൽരാജ്യമായ ഉഗാണ്ടയിലേക്കും രോഗം വ്യാപിച്ചിട്ടുണ്ട്.
കോംഗോയിൽ ഇതുവരെ 125 എബോള കേസുകൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ ഇട്ടൂരി, നോർത്ത് കിവു, സൗത്ത് കിവു എന്നീ പ്രവിശ്യകളിൽ മാത്രം 17 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ രോഗം സ്ഥിരീകരിച്ചവരിലെ മരണനിരക്ക് 30 മുതൽ 50 ശതമാനം വരെയാണെന്ന് ലോകാരോഗ്യസംഘടനയുടെ ഹെൽത്ത് എമർജൻസി പ്രോഗ്രാം പ്രതിനിധി അനൈസ് ലെഗാൻഡ് അറിയിച്ചു. അതായത്, രോഗബാധിതരാകുന്ന 10 പേരിൽ അഞ്ച് പേർ വരെ മരണപ്പെടാൻ സാധ്യതയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, രോഗലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സ തേടുന്നത് മരണനിരക്ക് കുറയ്ക്കാൻ സഹായിക്കുമെന്നും അവർ വ്യക്തമാക്കി.
കേരളത്തിലും മുൻകരുതൽ; മെഡിക്കൽ കോളേജുകൾ സജ്ജം
ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള പടരുന്നത് നിലവിൽ കേരളത്തിന് ഭീഷണിയല്ലെങ്കിലും മുൻകരുതലിന്റെ ഭാഗമായി എല്ലാ ആശുപത്രികളും സജ്ജമാക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് നിർദേശം നൽകി. രോഗലക്ഷണങ്ങളുള്ളവരെ നിരീക്ഷിക്കുന്നതിനും ചികിത്സ ഉറപ്പാക്കുന്നതിനുമായി സംസ്ഥാന-ജില്ലാ തലങ്ങളിൽ ദ്രുതകർമസേനയെ (ആർ.ആർ.ടി.) സജ്ജമാക്കും. തിരുവനന്തപുരം, കൊച്ചി, പരിയാരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ പ്രത്യേക ഐസൊലേഷൻ വാർഡുകൾ ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ കോവിഡ് കാലത്ത് ഒരുക്കിയ എല്ലാ സുരക്ഷാസൗകര്യങ്ങളും എബോള പ്രതിരോധത്തിനായി ഉപയോഗിക്കുമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.
അപൂർവ വകഭേദമായ ‘ബൂൻഡിബുഗ്യോ’
നിലവിൽ പടരുന്ന ബൂൻഡിബുഗ്യോ (Bundibugyo) വകഭേദത്തിന് പ്രത്യേക ചികിത്സയോ വാക്സിനോ നിലവിലില്ല എന്നതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്. എബോള വൈറസിന്റെ ആറ് വകഭേദങ്ങളിൽ ഒന്നാണിത്. സൈർ, സുഡാൻ, ടായ് ഫോറസ്റ്റ്, റെസ്റ്റോൺ, ബോംബാലി എന്നിവയാണ് മറ്റ് വകഭേദങ്ങൾ. മുൻപ് 2014-2016 കാലഘട്ടത്തിൽ പടിഞ്ഞാറൻ ആഫ്രിക്കയിലുണ്ടായ എബോള വ്യാപനത്തിൽ 28,600-ലധികം പേർക്ക് രോഗം ബാധിച്ചിരുന്നു. 1976-ൽ എബോള കണ്ടെത്തിയ ശേഷമുള്ള ഏറ്റവും വലിയ വ്യാപനമായിരുന്നു അത്. കോംഗോയിൽ റിപ്പോർട്ട് ചെയ്യുന്ന 17-ാമത്തെ എബോള വ്യാപനമാണിത്. 2018-2020 കാലഘട്ടത്തിൽ ഇവിടെ വൈറസ് ബാധിച്ച 2,300 പേർ മരിച്ചിരുന്നു.
രോഗവ്യാപനവും ലക്ഷണങ്ങളും
രോഗബാധിതരുടെയോ രോഗം മൂലം മരിച്ചവരുടെയോ രക്തം, വിസർജ്യം, മറ്റ് ശരീരസ്രവങ്ങൾ എന്നിവയിലൂടെയാണ് എബോള പകരുന്നത്. കുരങ്ങുകൾ, മാനുകൾ, മുള്ളൻപന്നികൾ തുടങ്ങിയ മൃഗങ്ങളിലും ഈ രോഗം കാണപ്പെടുന്നുണ്ട്. ഇവയുടെ മാംസം ശരിയായി പാകം ചെയ്യാതെ കഴിക്കുന്നതിലൂടെ രോഗം മനുഷ്യരിലേക്ക് പകരാം.
വൈറസ് ശരീരത്തിൽ പ്രവേശിച്ച് 2 മുതൽ 21 ദിവസത്തിനകം ലക്ഷണങ്ങൾ പ്രകടമാകും. പനി, തലവേദന, പേശിവേദന, തൊണ്ടവേദന, ഛർദ്ദി, തൊലിപ്പുറത്തെ തിണർപ്പ് എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. ഗുരുതരമാകുന്ന സാഹചര്യത്തിൽ 5 മുതൽ 7 ദിവസത്തിനകം ശരീരത്തിനുള്ളിൽ രക്തസ്രാവം ഉണ്ടാവുകയും കരൾ, വൃക്ക എന്നിവയുടെ പ്രവർത്തനം തകരാറിലായി മരണം സംഭവിക്കുകയും ചെയ്യാം. മുൻപ് പോഷകാഹാരക്കുറവ്, കരൾരോഗം, മദ്യപാനം എന്നിവയുള്ളവരിലും എൻഎസ്എഐഡി (NSAID) വിഭാഗത്തിൽപ്പെട്ട മരുന്നുകൾ ഉപയോഗിക്കുന്നവരിലും രോഗാവസ്ഥ ഗുരുതരമാകാൻ സാധ്യത കൂടുതലാണ്.
പ്രതിരോധ മാർഗങ്ങൾ
എബോള വായുവിലൂടെയോ വെള്ളത്തിലൂടെയോ പകരില്ലാത്തതിനാൽ ശരിയായ മുൻകരുതലുകളിലൂടെ രോഗത്തെ പൂർണ്ണമായി തടയാൻ കഴിയും. മാംസാഹാരം പൂർണ്ണമായും വേവിച്ച് മാത്രം കഴിക്കുക, രോഗബാധിതരുടെ സ്രവങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കുക, രോഗബാധ സംശയിക്കുന്നവരെ ഉടനടി ഐസൊലേഷനിലേക്ക് മാറ്റുക എന്നിവയാണ് പ്രധാന പ്രതിരോധ മാർഗങ്ങൾ.
Story Summary: The World Health Organization reported that the Ebola death toll in DR Congo has reached 223, with the rare Bundibugyo variant spreading. Following central government directives, Kerala has set up isolation wards and RRTs in major medical colleges as a precautionary measure.

