ന്യൂഡൽഹി: മധ്യപ്രദേശിലെ ധാർ ജില്ലയിലെ തർക്കഭൂമിയായ ഭോജ്ശാല സമുച്ചയത്തിന് സമീപമുള്ള ദർഗയിൽ മുസ്ലിം വിഭാഗത്തിന് വെള്ളിയാഴ്ചകളിൽ നമസ്‌കാരം നടത്താൻ സുപ്രീംകോടതി ഇടക്കാല അനുമതി നൽകി (Bhojshala dispute). ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് ജെ.വി. മോഹൻ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഉത്തരവിറക്കിയത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ മൂന്ന് മണിവരെ ദർഗ പരിസരത്ത് പ്രാർഥന നടത്തുന്നതിനുള്ള ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ മധ്യപ്രദേശ് സർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു.
മുൻപ്, തർക്കഭൂമിയിൽ നിന്ന് ഏകദേശം 1.3 കിലോമീറ്റർ അകലെയുള്ള സ്ഥലമാണ് ജില്ലാ ഭരണകൂടം പ്രാർഥനയ്ക്കായി നിർദേശിച്ചിരുന്നത്. എന്നാൽ അത് ഏറെ ദൂരെയാണെന്ന് ചൂണ്ടിക്കാട്ടി മുസ്ലിം വിഭാഗം നൽകിയ ഹർജി പരിഗണിച്ചാണ് ദർഗ പരിസരത്ത് തന്നെ പ്രാർഥന നടത്താൻ കോടതി അനുമതി നൽകിയത്.
അതേസമയം, ഇരുവിഭാഗങ്ങളുടെയും പരസ്പര സമ്മതത്തോടെ അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്തുന്നതിനുള്ള സാധ്യത തുറന്നുവെച്ചുകൊണ്ടാണ് സുപ്രീംകോടതി ഈ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ഭോജ്ശാല–കമാൽ മൗല മസ്ജിദ് സമുച്ചയം സരസ്വതി ക്ഷേത്രമാണെന്ന് പ്രഖ്യാപിക്കുകയും, വെള്ളിയാഴ്ചകളിൽ ഇവിടെ മുസ്ലിംകൾക്ക് നമസ്‌കാരം നടത്താൻ അനുവദിച്ചിരുന്ന ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പഴയ ഉത്തരവ് റദ്ദാക്കുകയും ചെയ്ത മധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലാണ് നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.
Story Summary:
The Supreme Court has granted interim permission for Muslims to offer Friday prayers at the dargah near the disputed Bhojshala complex in Madhya Pradesh. The order comes while the appeal against the Madhya Pradesh High Court verdict remains pending before the apex court.


