കൊച്ചി: അഞ്ച് വയസ്സുകാരിയായ പെൺകുട്ടിയെ മിഠായി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് ക്രൂരമായി പീഡിപ്പിച്ച കേസിൽ അൻപത്തിയഞ്ചുകാരനായ മധ്യവയസ്കന് 72 വർഷം കഠിനതടവും 1,90,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി (Perumbavoor POCSO court). ബിഹാർ മുജ്താപൂർ സ്വദേശിയായ നജീർ മിയാനെയാണ് (55) പെരുമ്പാവൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി വി. സന്ദീപ് കൃഷ്ണ ശിക്ഷിച്ചത്.
2025 ജനുവരി 17-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. കുറുപ്പുംപടി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഓടക്കാലി കോട്ടച്ചിറയിലെ ഒരു പ്ലൈവുഡ് കമ്പനിയിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു പ്രതി. ഇതേ കമ്പനിയിൽ ജോലിക്കായി എത്തിയ മറ്റൊരു അതിഥി തൊഴിലാളിയുടെ അഞ്ച് വയസ്സുകാരിയായ മകളാണ് ക്രൂരതയ്ക്ക് ഇരയായത്. പ്ലൈവുഡ് കമ്പനിയിൽ ജോലിയിലായിരുന്ന തന്റെ പിതാവിനെ അന്വേഷിച്ചെത്തിയ കുട്ടിയെ പ്രതി തന്ത്രപൂർവ്വം മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുറുപ്പുംപടി പോലീസ് ഇൻസ്‌പെക്ടർ വി.എം. കേഴ്സന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി പ്രതിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്തു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അഞ്ച് വ്യത്യസ്ത വകുപ്പുകളിലായാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. മൂന്ന് പ്രധാന വകുപ്പുകളിൽ 20 വർഷം വീതം കഠിനതടവും 50,000 രൂപ വീതവും പിഴ ശിക്ഷ വിധിച്ചു. മറ്റ് രണ്ട് വകുപ്പുകളിൽ യഥാക്രമം അഞ്ച് വർഷം, ഏഴ് വർഷം തടവും 20,000 രൂപ വീതം പിഴയുമാണ് ശിക്ഷ.
തടവ് ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് വിധിന്യായത്തിൽ കോടതി വ്യക്തമാക്കിയിട്ടുണ്ട്. ശിക്ഷിക്കപ്പെട്ട പ്രതിയെ തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ. സിന്ധു കോടതിയിൽ ഹാജരായി.
Story Summary: A 55-year-old security guard from Bihar has been sentenced to 72 years of rigorous imprisonment and fined ₹1.90 lakh by the Perumbavoor POCSO Court for sexually abusing a 5-year-old girl after luring her with candy.

