ചെന്നൈ: വ്യാജ രേഖകളും വ്യാജ വിലാസവും ഉപയോഗിച്ച് പാസ്‌പോർട്ട് സമ്പാദിച്ച കേസിൽ അധോലോക നായകൻ ഛോട്ടാ രാജന് ഏഴ് വർഷം കഠിന തടവും 55,000 രൂപ പിഴയും വിധിച്ച് ചെന്നൈയിലെ സിബിഐ പ്രത്യേക കോടതി (Chhota Rajan fake passport case). വഞ്ചന, വ്യാജരേഖ നിർമാണം, ആൾമാറാട്ടം, വ്യാജ രേഖകൾ ഉപയോഗിച്ച് പാസ്‌പോർട്ട് നേടിയെടുക്കൽ തുടങ്ങിയ കുറ്റങ്ങളിലാണ് കോടതി ശിക്ഷ വിധിച്ചത്.
ദാവൂദ് ഇബ്രാഹിമിന്റെ മുൻ അനുയായിയും പിന്നീട് എതിരാളിയുമായ ഛോട്ടാ രാജൻ നിലവിൽ മറ്റ് കേസുകളിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് ഡൽഹിയിലെ തിഹാർ ജയിലിലാണ്.
സിബിഐ അന്വേഷണ പ്രകാരം, ചെന്നൈ റീജിയണൽ പാസ്‌പോർട്ട് ഓഫീസിൽ നിന്ന് “വിജയ് കടം” എന്ന വ്യാജ പേരിലാണ് രാജൻ പാസ്‌പോർട്ട് സ്വന്തമാക്കിയത്. വിലാസവും വ്യക്തിത്വവും തെളിയിക്കാൻ സ്കൂൾ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവ ഉൾപ്പെടെയുള്ള വ്യാജ രേഖകൾ ഇയാൾ സമർപ്പിച്ചിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
വ്യാജ രേഖകൾ ഉപയോഗിച്ച് പാസ്‌പോർട്ട് നേടിയെന്ന പരാതിയെ തുടർന്ന് 2002 മാർച്ച് 19-നാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുംബൈ സ്വദേശിയായ സദാശിവന്റെ മകനായ രാജേന്ദ്ര എന്ന വ്യക്തിയാണ് ഛോട്ടാ രാജൻ എന്നും, വിജയ് കടം എന്ന പേരിൽ ആൾമാറാട്ടം നടത്തി വ്യാജ രേഖകളുടെ സഹായത്തോടെ പാസ്‌പോർട്ട് കരസ്ഥമാക്കിയെന്നും കണ്ടെത്തി.
ഇതിനുപിന്നാലെ 2004 ജനുവരി 22-ന് സിബിഐ കുറ്റപത്രം സമർപ്പിച്ചു. ദീർഘകാല നിയമനടപടികൾക്കൊടുവിലാണ് കേസിൽ കോടതി ശിക്ഷ വിധിച്ചത്.
Story Summary:
A CBI court in Chennai has sentenced underworld don Chhota Rajan to seven years in prison and imposed a fine of ₹55,000 in a fake passport case. He was found guilty of obtaining a passport using forged documents and a fake identity.


