റിപ്പോർട്ട്: അൻവർ ഷരിഫ്
മലപ്പുറം: കൊണ്ടോട്ടിയിൽ കാറിൽ കറങ്ങി നടന്ന് മയക്കുമരുന്ന് വിൽപ്പന നടത്തിവന്ന ലഹരിക്കടത്ത് സംഘത്തിലെ രണ്ടുപേരെ പോലീസ് പിടികൂടി (Drug Trafficking Arrest Kondotty). കോഴിക്കോട് ഫറൂഖ് ചുങ്കം സ്വദേശി പടന്നയിൽ മുഹമ്മദ് ഷഫീഖ് എന്ന മാന്ത ഷഫീഖ് (32), മലപ്പുറം ചാലിയം സ്വദേശി കൈതവളപ്പിൽ അബ്‌ദുൾ നിസ്താർ (31) എന്നിവരാണ് പെരിയമ്പലം എന്ന സ്ഥലത്തുനിന്നു രാത്രിയിൽ കാർ സഹിതം പിടിയിലായത്. ഇവരിൽനിന്ന് ഏഴ് ഗ്രാമോളം എംഡിഎംഎ (MDMA), അഞ്ച് ഗ്രാമോളം ഹാഷിഷ് ഓയിൽ, മയക്കുമരുന്ന് അളക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസ്സ്, 31,000 രൂപ എന്നിവ പോലീസ് കണ്ടെടുത്തു. പിടിച്ചെടുത്ത കാറിലായിരുന്നു ഇവർ വിവിധ പ്രദേശങ്ങളിൽ ലഹരിമരുന്ന് എത്തിച്ചിരുന്നത്. പിടിയിലായ പ്രതികൾ രണ്ടുപേരും മുൻപും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണെന്ന് പോലീസ് വ്യക്തമാക്കി.
പ്രതികളിൽ പടന്നയിൽ മുഹമ്മദ് ഷഫീഖിനെ കഴിഞ്ഞ വർഷം 50 കിലോഗ്രാം കഞ്ചാവുമായി പോലീസ് പിടികൂടിയിരുന്നു. ഈ കേസിൽ നാല് മാസം മുൻപാണ് ഇയാൾ ജാമ്യത്തിൽ ഇറങ്ങിയതെന്നും അതിനുശേഷവും വീണ്ടും ലഹരിമരുന്ന് വിൽപ്പന തുടരുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. മറ്റൊരു പ്രതിയായ അബ്‌ദുൾ നിസ്താറിന്റെ പേരിൽ പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിൽ വധശ്രമം, കവർച്ച തുടങ്ങിയ ഗുരുതരമായ കേസുകൾ നിലവിലുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്രാ തെരേസാ ജോൺ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എഎസ്പി കാർത്തിക് ബാല കുമാർ, ഇൻസ്പക്ടർ അനുദാസ് കെ, സബ് ഇൻസ്പക്ടർ കൃഷ്ണ പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് (DANSAF) ടീമും കൊണ്ടോട്ടി പോലീസും ചേർന്നാണ് പ്രതികളെ വലയിലാക്കിയത്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Summary: The Kondotty police have arrested two members of a drug trafficking gang for selling synthetic drugs from a car at Periyambalam. The accused, identified as Muhammad Shafeeque from Kozhikode and Abdul Nistar from Malappuram, were caught with 7 grams of MDMA, 5 grams of hashish oil, an electronic scale, and Rs 31,000 in cash. Both individuals have extensive criminal backgrounds, including previous involvements in major ganja smuggling, attempted murder, and theft cases.

