ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച നീറ്റ് യുജി (NEET-UG 2026) ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിന് പിന്നാലെ, സുപ്രധാന ദേശീയ പരീക്ഷകളുടെ ചോദ്യപേപ്പറുകളുടെ സുരക്ഷാ ചുമതല ഇന്ത്യൻ സൈന്യത്തിന് (NEET UG 2026 paper leak exam security military) കൈമാറാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട് പ്രധാനമന്ത്രിയുടെ പ്രത്യേക നിർദ്ദേശത്തെ തുടർന്നാണ് ഈ നീക്കമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പരീക്ഷാ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ വസതിയിൽ അടിയന്തര ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. നീറ്റ് ഉൾപ്പെടെയുള്ള രാജ്യത്തെ പ്രധാന അഖിലേന്ത്യാ പരീക്ഷകളുടെ ചോദ്യപേപ്പറുകൾ അച്ചടിക്കുന്നത് മുതൽ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിക്കുന്നത് വരെയുള്ള അതീവ രഹസ്യമായ ഘട്ടങ്ങളുടെ സുരക്ഷാ ചുമതലയാകും സൈന്യത്തിന് നൽകുക.
ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പരീക്ഷ റദ്ദാക്കേണ്ടി വന്ന പശ്ചാത്തലത്തിൽ, വരാനിരിക്കുന്ന നീറ്റ് പുനഃപരീക്ഷയുമായി (NEET Re-exam) ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിലയിരുത്തി. പരീക്ഷാ നടത്തിപ്പ് ഏജൻസിയായ എൻ.ടി.എ (NTA) യോഗത്തിൽ പങ്കെടുത്തു. ചോദ്യപേപ്പർ കൈമാറ്റത്തിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ആധുനിക നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കുന്നതിനുമുള്ള ചർച്ചകൾ യോഗത്തിൽ നടന്നു. പുനഃപരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകരുതെന്ന് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി.
അതേസമയം, നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര ഏജൻസിയായ സി.ബി.ഐ (CBI) അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. കേസിൽ കഴിഞ്ഞ ദിവസം രണ്ട് പേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തിയതോടെ ഈ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം 13 ആയി ഉയർന്നു. പൂനെയിലെ പ്രമുഖ കോച്ചിംഗ് സെന്ററായ എ.പി.എം.എ (APMA) യിലെ ഫിസിക്സ് അധ്യാപകൻ തേജസ് ഹർഷദ്കുമാർ ഷാ, ലാത്തൂരിലെ പ്രമുഖ ശിശുരോഗ വിദഗ്ധൻ ഡോ. മനോജ് ഷിരൂരെ എന്നിവരെയാണ് സിബിഐ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.
ചോദ്യപേപ്പർ ചോർത്തിയ കേസിൽ നേരത്തെ അറസ്റ്റിലായ സ്കൂൾ പ്രിൻസിപ്പൽ മനീഷ ഹവിൽദാറിൽ നിന്നാണ് അധ്യാപകനായ തേജസ് ഷായ്ക്ക് ഫിസിക്സ് ചോദ്യങ്ങൾ ലഭിച്ചത്. മനീഷയുടെ ഫോണിൽ തേജസ് ഷായുടെ നമ്പർ ‘ഗോഡ്’ (God) എന്ന പേരിൽ ആയിരുന്നു സേവ് ചെയ്തിരുന്നത്. ഈ ചോദ്യങ്ങൾ ഇയാൾ വഴി ലാത്തൂരിലെ കോച്ചിംഗ് സെന്റർ ഉടമ ശിവരാജ് മൊട്ടേഗാവ്കർക്കും അവിടെ നിന്ന് ഡോ. മനോജ് ഷിരൂരെ വഴിയും സ്വാധീനമുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ലഭിക്കുകയായിരുന്നു. കെമിസ്ട്രി ചോദ്യങ്ങൾ ചോർത്തി നൽകിയ കേസിൽ റിട്ട. അധ്യാപകൻ പി.വി കുൽക്കർണിയും നേരത്തെ പിടിയിലായിരുന്നു. ഈ വൻ ഗൂഢാലോചനയ്ക്ക് പിന്നിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കൂടുതൽ പ്രതികളെക്കുറിച്ചും സിബിഐ അന്വേഷണം തുടരുകയാണ്.
Story Summary: Following the NEET-UG 2026 paper leak row, the central government is considering handing over exam paper security to the military on PM’s directive. High-level meetings were held at Defense Minister Rajnath Singh’s residence. Meanwhile, CBI arrested Pune physics teacher Tejas Shah and Latur doctor Manoj Shirure, taking total arrests to 13.

