ന്യൂഡൽഹി: രാജ്യത്ത് എബോള (Ebola) വൈറസ് ബാധയൊന്നും നിലവിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു (Ebola case India updates). ഉഗാണ്ടയിൽ നിന്നും ബംഗളൂരു കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതിനെ തുടർന്ന് നിരീക്ഷണത്തിലാക്കിയ യുവതിയുടെ പ്രാഥമിക പരിശോധനാ ഫലം നെഗറ്റീവാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
എബോള ലക്ഷണങ്ങൾ സംശയിച്ചതിനെ തുടർന്ന്, ഉഗാണ്ടയിൽ നിന്നെത്തിയ ഈ 28-കാരിയുടെ സാമ്പിളുകൾ ശേഖരിക്കുകയും ഇവരെ ഇന്ദിര നഗറിലെ എപ്പിഡെമിക് ഡിസീസസ് ഹോസ്പിറ്റലിൽ ഐസൊലേഷനിലേക്ക് മാറ്റുകയുമായിരുന്നു. എന്നാൽ നിലവിൽ ഇവർക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഗുരുതര ലക്ഷണങ്ങളോ ഇല്ലെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. മുൻകരുതലിന്റെ ഭാഗമായി 48 മണിക്കൂറിന് ശേഷം യുവതിയുടെ രണ്ടാമത്തെ സാംപിൾ കൂടി ശേഖരിച്ച് വീണ്ടും പരിശോധന നടത്തും.
ആഫ്രിക്കയിലെ ചില രാജ്യങ്ങളിൽ എബോള രോഗബാധ വീണ്ടും റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ, ഇന്ത്യയിലും സ്ഥിതിഗതികൾ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആഗോള ജാഗ്രതാ മുന്നറിയിപ്പിനെ തുടർന്ന് എല്ലാ സംസ്ഥാനങ്ങളുമായി സഹകരിച്ച് വിമാനത്താവളങ്ങളിലും മറ്റും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ പൊതുജനങ്ങൾ ആരും തന്നെ പരിഭ്രാന്തരാകേണ്ടതില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. സോഷ്യൽ മീഡിയ വഴിയും മറ്റും എബോളയുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.
Story Summary: The Union Health Ministry confirmed that no Ebola cases have been reported in India. A 28-year-old woman from Uganda, who was isolated at Bengaluru’s Epidemic Diseases Hospital as a precaution, has tested negative in her preliminary screening.

