തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും കുടുംബാംഗങ്ങളുടെയും വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ പൂർണ്ണമായി ഇല്ലാതാക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്ന് എ.എ. റഹീം എം.പി. എന്നാൽ ഇ ഡിയെ വേട്ടയ്ക്കിറക്കിയ സംഘപരിവാർ ശക്തികൾക്ക് ഒടുവിൽ നിരാശപ്പെട്ട് മടങ്ങേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.(AA Rahim MP Slams ED Raid On Pinarayi Vijayan Targets CM VD Satheesan Over Sangh Parivar Nexus)
മറ്റ് പാർട്ടികളിലെ നേതാക്കളെ ഭയപ്പെടുത്തുന്നതുപോലെ സിപിഐഎമ്മിന്റെ ജനകീയ നേതാക്കളെ ഭയപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്നും സഖാവ് പിണറായി വിജയനെ ഉന്നം വയ്ക്കുന്നതും പാർട്ടിയെ ഉന്നം വയ്ക്കുന്നതും ഒന്നുതന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഐഎമ്മിനെ ഇല്ലാതാക്കാമെന്നത് കേന്ദ്രത്തിന്റെ വെറും വ്യാമോഹം മാത്രമാണ്. ഇതിനെതിരെ അതിശക്തമായ ജനകീയ പ്രതിരോധം ഉയർന്നുവരും. ഈ ചെങ്കൊടിയെ ഒന്ന് തൊട്ടു നോക്കൂ, കാത്തിരുന്ന് കാണാം അതിന്റെ ഫലം. ഒരിഞ്ച് പോലും ഞങ്ങൾ പിന്നോട്ട് പോകില്ല. ഏത് ഇഡി വേട്ടയാടിയാലും ശരി, ഒടുവിൽ മരിക്കേണ്ടി വന്നാൽ പോലും ഈ പാർട്ടിയിലെ ഒരാളും സംഘപരിവാറിന്റെ മുന്നിൽ തലകുനിച്ചു നിൽക്കില്ല, എ.എ. റഹീം എം.പി പ്രതികരിച്ചു.
സംഘപരിവാറിനെതിരെ രാജ്യത്ത് വിട്ടുവീഴ്ചയില്ലാതെ ശക്തമായ പ്രതിരോധം തീർക്കുന്ന നേതാക്കളെ ഇഡിക്ക് കാട്ടിക്കൊടുക്കുന്ന കരാർ പണിയാണ് കോൺഗ്രസ് കേരളത്തിൽ ചെയ്യുന്നതെന്ന് എ.എ. റഹീം ആരോപിച്ചു. ഇഡി റെയ്ഡ് വാർത്ത പുറത്തുവന്നപ്പോൾ മുഖ്യമന്ത്രി വി.ഡി. സതീശനും കോൺഗ്രസ് നേതാക്കളും സന്തോഷം കൊണ്ട് ചിരിക്കുന്നുണ്ടാകും. ഇത്രയും ദിവസം ഇഡി എന്തുകൊണ്ട് കാത്തിരുന്നു എന്നും ആരൊക്കെ തമ്മിലാണ് ഡീൽ എന്നും ഇപ്പോൾ ജനങ്ങൾക്ക് പൂർണ്ണമായി ബോധ്യപ്പെട്ടു കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary
AA Rahim MP strongly condemned the ongoing ED raids at Opposition Leader Pinarayi Vijayan’s residences, calling it a desperate attempt by the Sangh Parivar to eliminate the Communist party. Warning that the party will intensely resist the move, Rahim accused CM VD Satheesan and the Congress of doing contract work for the BJP.

