തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ മന്ത്രിസഭാരൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടക്കവെ, മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗിനെ പുകഴ്ത്തി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. മുസ്ലിം ലീഗിന്റേത് ഉറച്ച മതേതര നിലപാടാണെന്നും, അവർ യുഡിഎഫിന്റെ ഏറ്റവും വലിയ ശക്തിസ്രോതസ്സുമാണെന്ന് വി.ഡി. സതീശൻ പ്രതികരിച്ചു.(VD Satheesan Praises Muslim League UDF Cabinet Bilateral Talks Progress)
വി.ഡി. സതീശൻ നയിക്കുന്ന പുതിയ യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങൾ ആരൊക്കെയാണെന്ന് വരും മണിക്കൂറുകളിൽ തന്നെ ഔദ്യോഗികമായി അറിയാൻ സാധിക്കും. കന്റോൺമെന്റ് ഹൗസിൽ ഘടകകക്ഷി നേതാക്കളുമായി കോൺഗ്രസ് നേതൃത്വം നടത്തുന്ന ഔദ്യോഗിക ഉഭയകക്ഷി ചർച്ചകൾ തിരുവനന്തപുരത്ത് സജീവമായി പുരോഗമിക്കുകയാണ്. അഞ്ച് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യം കോൺഗ്രസ് പരിഗണിക്കുന്നുണ്ടെങ്കിലും, നിലവിലെ പ്രത്യേക സാഹചര്യത്തിൽ മറ്റൊരു സമവായ ഫോർമുലയാണ് കോൺഗ്രസ് ലീഗിന് മുന്നിൽ വെച്ചിരിക്കുന്നത്.
നാല് മന്ത്രിസ്ഥാനങ്ങളും അതോടൊപ്പം കാബിനറ്റ് പദവിയോടെയുള്ള ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ പദവിയും നൽകിയേക്കുമെന്നാണ് സൂചന. മുസ്ലിം ലീഗിന് പുറമെ, രണ്ട് മന്ത്രിസ്ഥാനങ്ങൾക്കായി വാദം ഉന്നയിക്കുന്ന കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തെ അനുനയിപ്പിക്കുക എന്നതാകും കോൺഗ്രസ് നേരിടുന്ന രണ്ടാമത്തെ വലിയ വെല്ലുവിളി.
മറുഭാഗത്ത്, കോൺഗ്രസ് മന്ത്രിമാരുടെ പട്ടികയ്ക്ക് അന്തിമരൂപം നൽകാനുള്ള ചർച്ചകളും സജീവമാണ്. പാർട്ടിയിൽ ആഭ്യന്തര മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുടെ കാര്യത്തിൽ ഹൈക്കമാൻഡ് എന്ത് തീരുമാനമെടുക്കും എന്നതിനെ ആശ്രയിച്ചായിരിക്കും കോൺഗ്രസിന്റെ അന്തിമ മന്ത്രിപ്പട്ടിക പുറത്തുവരിക. തിങ്കളാഴ്ച സത്യപ്രതിജ്ഞ നടക്കേണ്ടതുള്ളതിനാൽ ഇന്ന് വൈകുന്നേരത്തോടെ തന്നെ എല്ലാ തർക്കങ്ങളും പരിഹരിച്ച് പിന്നാലെ പൂർണ്ണമായ ലിസ്റ്റ് ഗവർണർക്ക് കൈമാറാനാണ് മുന്നണിയുടെ നീക്കം.
Story Summary
Designate Kerala CM VD Satheesan praised the Muslim League for its strong secular stance, calling it the powerhouse of the UDF. As bilateral talks for cabinet formation progress in Trivandrum, Congress has offered IUML four ministries and the post of Administrative Reforms Commission chief instead of their demand for five cabinet berths.

