ബീജിംഗ്: അപ്രതീക്ഷിതമായി അമ്മ മരണപ്പെട്ട സഹപാഠിക്ക് അമ്മയെ അവസാനമായി ഒരുനോക്ക് കാണുവാൻ വേണ്ടി ചൈനയിലെ ഒരു കൂട്ടം സർവ്വകലാശാല വിദ്യാർത്ഥികൾ നടത്തിയത് സമാനതകളില്ലാത്ത ഒരു യാത്ര (Chinese Student Overnight Drive). ചൈനയിലെ നിംഗ്സിയ ഹുയി സ്വയംഭരണ പ്രദേശത്തുള്ള നോർത്ത് മിൻസു യൂണിവേഴ്സിറ്റിയിലെ അവസാന വർഷ വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ അമ്മ മെയ് 7-നാണ് മരണപ്പെടുന്നത്. മലയോര മേഖലയായ സ്വന്തം നാട്ടിലേക്ക് ട്രെയിൻ ഉൾപ്പെടെയുള്ള മറ്റ് മാർഗ്ഗങ്ങളേക്കാൾ വേഗത്തിൽ കാറിൽ എത്തുന്നതാണെന്ന് തിരിച്ചറിഞ്ഞതോടെ പെൺകുട്ടിയുടെ റൂംമേറ്റ് സഹപാഠിയായ യു ജിൻഹുയി എന്ന യുവാവിന്റെ സഹായം തേടുകയായിരുന്നു.
മറ്റൊന്നും മറിച്ച് ചിന്തിക്കാതെ ജിൻഹുയിയും മറ്റ് മൂന്ന് സുഹൃത്തുക്കളും പെൺകുട്ടിയെ നാട്ടിലെത്തിക്കാൻ തയ്യാറായി. മെയ് 8-ന് പുലർച്ചെ 1:30-ഓടെ ആരംഭിച്ച യാത്രയിൽ ജിൻഹുയി തുടർച്ചയായി 13 മണിക്കൂറോളമാണ് കാറോടിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോകാതിരിക്കാൻ ഒപ്പമുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കളും രാത്രി മുഴുവൻ ഉറങ്ങാതെ ജിൻഹുയിയോട് സംസാരിച്ചുകൊണ്ടിരുന്നു. ഒടുവിൽ ഹുബെയ് പ്രവിശ്യയിലെ എൻഷിയിലുള്ള പെൺകുട്ടിയുടെ ഗ്രാമത്തിൽ അവർ കൃത്യസമയത്ത് എത്തിച്ചേർന്നു.
ലോങ് ഡ്രൈവിനിടയിൽ ഉണർന്നിരിക്കാൻ അമിതമായി എനർജി ഡ്രിങ്കുകൾ കഴിച്ചതിനെത്തുടർന്ന് ജിൻഹുയിക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയും ഛർദ്ദിക്കുകയും ചെയ്തു. പെൺകുട്ടിയുടെ അമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച ശേഷം, അവരുടെ വിലാപത്തിൽ പങ്കുചേർന്ന് കുടുംബം നൽകിയ അത്താഴ വിരുന്ന് സ്നേഹപൂർവ്വം നിരസിച്ച് ഈ സംഘം സർവ്വകലാശാലയിലേക്ക് തന്നെ മടങ്ങി. യാത്രയ്ക്കായുണ്ടായ 5,200 യുവാൻ ചിലവ് വിദ്യാർത്ഥികൾ തന്നെയാണ് വഹിച്ചത്. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും അർത്ഥവത്തായ കാര്യമാണ് ഇതെന്നും, പരസ്പരം കാരുണ്യവും സ്നേഹവും പങ്കുവെയ്ക്കാൻ എല്ലാവരും തയ്യാറാകണമെന്നും ജിൻഹുയി പിന്നീട് പ്രതികരിച്ചു.
Summary: A group of university students in China traveled nearly 1,300 kilometers overnight to help a grieving classmate see her mother one last time before her funeral. After learning of her mother’s sudden demise, the student discovered driving was the fastest route to her remote mountainous village in Hubei province. Her classmate Yu Jinhui, along with three other friends, drove non-stop for 13 hours through the night to ensure she reached home safely, highlighting a touching story of empathy and student solidarity.

