തിരുവനന്തപുരം: കേരളത്തിൽ അധികാരമേൽക്കാനിരിക്കുന്ന വി.ഡി. സതീശൻ മന്ത്രിസഭയുടെ ചിത്രം തെളിയുന്നു. മുഖ്യമന്ത്രി ഉൾപ്പെടെ കോൺഗ്രസിന് 11 മന്ത്രിമാരുണ്ടാകാനാണ് സാധ്യത. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ പദവികളും കോൺഗ്രസ് തന്നെ ഏറ്റെടുക്കും. പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനം നൽകിയേക്കും. ഏകാംഗ കക്ഷികൾക്ക് മന്ത്രിസഭയിൽ പൂർണ്ണ കാലാവധി നൽകാനാണ് സാധ്യത.(VD Satheesan Cabinet Formation And Ramesh Chennithala Inclusion Update)
മന്ത്രിസഭയിൽ ചേരാൻ വിസമ്മതിച്ചു നിന്നിരുന്ന രമേശ് ചെന്നിത്തലയെ നേരിട്ട് ക്ഷണിച്ച് ഒപ്പം കൂട്ടാനാണ് വി.ഡി. സതീശന്റെ നീക്കം. ഹൈക്കമാൻഡും ഗ്രൂപ്പ് നേതൃത്വവും സമ്മർദ്ദം ശക്തമാക്കിയതോടെ ചെന്നിത്തല തന്റെ കടുത്ത നിലപാടിൽ അയവ് വരുത്തിയതായാണ് സൂചന. ചെന്നിത്തല കൂടി എത്തുന്നതോടെ മുതിർന്ന നേതാക്കളുടെയും യുവനേതാക്കളുടെയും ശക്തമായ നിരയായി സതീശൻ ക്യാബിനറ്റ് മാറും. വി.ടി. ബൽറാം, ഐ.സി. ബാലകൃഷ്ണൻ, ചാണ്ടി ഉമ്മൻ എന്നിവരും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പ്രമുഖരിൽ ഉൾപ്പെടുന്നു.
മുസ്ലിം ലീഗിൽ നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടിക്കൊപ്പം പി.കെ. ബഷീർ, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ എന്നിവർ പട്ടികയിലുണ്ട്. അഞ്ചാം സ്ഥാനത്തിനായി എ.കെ.എം. അഷ്റഫ്, പാറക്കൽ അബ്ദുള്ള, റസാഖ് മാസ്റ്റർ എന്നിവരുടെ പേരുകളാണ് സജീവമായി ചർച്ച ചെയ്യപ്പെടുന്നത്. അതേസമയം, രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെടുന്ന കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ഒരെണ്ണം മാത്രമേ നൽകാനിടയുള്ളൂ. ആർഎസ്പി, സി.പി. ജോൺ, ആർഎംപി എന്നിവരെ ഉൾക്കൊള്ളുന്നതിനായുള്ള ഉഭയകക്ഷി ചർച്ചകൾ പുരോഗമിക്കുകയാണ്. തിങ്കളാഴ്ചത്തെ സത്യപ്രതിജ്ഞയ്ക്ക് മുൻപ് അന്തിമ പട്ടിക പുറത്തിറക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.
Story Summary
The V.D. Satheesan cabinet is taking shape with 11 ministerial berths for Congress and five for the Muslim League. Ramesh Chennithala is likely to join the ministry following a personal invitation from the designated CM, while leaders like V.T. Balram and Chandy Oommen are also in the probables list.

