ന്യൂഡൽഹി: ആഗോള വിപണിയിലെ അസംസ്‌കൃത എണ്ണവില വർധനവും പശ്ചിമേഷ്യൻ സംഘർഷവും കണക്കിലെടുത്ത് ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള കർശന നടപടികളുമായി ഡൽഹി സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശപ്രകാരം 90 ദിവസത്തെ ബോധവൽക്കരണ പരിപാടിയാണ് മുഖ്യമന്ത്രി രേഖാ ഗുപ്ത പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി സർക്കാർ ജീവനക്കാർക്ക് ആഴ്ചയിൽ രണ്ട് ദിവസം വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകി.(Delhi Government Announces Work From Home And Fuel Saving Measures 2026)
ഗതാഗതക്കുരുക്കും ഇന്ധനച്ചെലവും കുറയ്ക്കുന്നതിനായി ഡൽഹി സർക്കാരും എം.സി.ഡിയും ഓഫീസ് സമയങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. സർക്കാർ ഓഫീസുകൾ രാവിലെ 10.30 മുതൽ വൈകിട്ട് 7 വരെയും, എം.സി.ഡി ഓഫീസുകൾ 8.30 മുതൽ 5 വരെയുമായിരിക്കും പ്രവർത്തിക്കുക. കൂടാതെ, ഔദ്യോഗിക മീറ്റിംഗുകളുടെ 50 ശതമാനവും ഓൺലൈനായി നടത്താനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
എല്ലാ തിങ്കളാഴ്ചയും മന്ത്രിമാരും ഉദ്യോഗസ്ഥരും ജോലിക്ക് പോകാൻ മെട്രോ ട്രെയിനുകളെ ആശ്രയിക്കണം. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അടുത്ത ഒരു വർഷത്തേക്ക് ഔദ്യോഗിക വിദേശയാത്രകൾ നടത്താൻ പാടില്ല. അടുത്ത ആറ് മാസത്തേക്ക് പുതിയ സർക്കാർ വാഹനങ്ങൾ വാങ്ങില്ല. ഉദ്യോഗസ്ഥരുടെ പ്രതിമാസ പെട്രോൾ പരിധി 20 ശതമാനം വെട്ടിക്കുറച്ചു. ഇന്ധന നിയന്ത്രണം ഏർപ്പെടുത്തുന്നതിനൊപ്പം ജീവനക്കാരുടെ യാത്രാബത്തയിൽ 10 ശതമാനം വർധനവ് വരുത്തിയിട്ടുണ്ട്. ആഴ്ചയിലൊരിക്കൽ ‘നോ കാർ ഡേ’ ആചരിക്കാനും പൊതുജനങ്ങൾ ആഴ്ചയിലൊരിക്കൽ സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി പൊതുഗതാഗതം ഉപയോഗിക്കാനും ആഹ്വാനമുണ്ട്. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കാനും ഇന്ധന പ്രതിസന്ധി മറികടക്കാനുമാണ് യുദ്ധകാലാടിസ്ഥാനത്തിലുള്ള ഈ നടപടികൾ.
Story Summary
Following PM Narendra Modi’s appeal for fuel conservation, Delhi CM Rekha Gupta announced austerity measures including two-day work-from-home for government staff and a one-year ban on foreign travel for officials. The initiative, titled ‘Mera Bharat, Mera Yogdan’, also introduces staggered office timings and ‘Metro Mondays’ to reduce national fuel consumption amid the West Asia crisis.

