കൊച്ചി: സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഏർപ്പെടുത്തിയതിനെത്തുടർന്ന് ജനരോഷം ശക്തമാകുന്നു. പ്രതിഷേധങ്ങൾ കടുക്കുന്ന സാഹചര്യത്തിൽ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കെഎസ്ഇബി അധികൃതർ രംഗത്തെത്തി. ആലുവ വെസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയറാണ് ഇതുസംബന്ധിച്ച് പൊലീസിന് പരാതി നൽകിയത്.(People protest against load shedding, KSEB officials file complaint seeking security)
വൈദ്യുതി മുടങ്ങുന്നതോടെ ജനങ്ങൾ വലിയ രീതിയിൽ പ്രതിഷേധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ, ഓഫീസിനും ജീവനക്കാർക്കും പ്രത്യേക സുരക്ഷ ഉറപ്പാക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് ഉടൻ അയവുണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. നിലവിൽ നേരിടുന്ന 200 മെഗാവാട്ടിന്റെ കുറവ് പരിഹരിക്കാൻ സ്വീകരിച്ചിട്ടുള്ള നടപടികൾ സഹായിക്കും.
അറ്റകുറ്റപ്പണികൾ പൂർത്തിയായതോടെ കൂടംകുളം നിലയത്തിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി വീണ്ടും ലഭിച്ചുതുടങ്ങി. മുൻപുള്ള കരാർ പ്രകാരം പവർ എക്സ്ചേഞ്ച് വഴി 150 മെഗാവാട്ട് വൈദ്യുതി ലഭ്യമായിട്ടുണ്ട്. വരും ദിവസങ്ങളിലെ വർധിച്ച ആവശ്യം പരിഗണിച്ച് പവർ എക്സ്ചേഞ്ച് വഴി അപേക്ഷിച്ച 250 മെഗാവാട്ട് കൂടി മെയ് ആദ്യവാരത്തോടെ പൂർണ്ണമായി ലഭിക്കും.

