പൂനെ: പൂനെയിൽ തന്റെ പ്രതിശ്രുതവരൻ കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സിയ ഗോയലിനെതിരെ കൂടുതൽ തെളിവുകളും മൊഴികളും പുറത്തുവരുന്നു (Ketan Agarwal Murder). മുംബൈ വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ സിയയെ സഹോദരൻ സാഹിൽ നിർബന്ധിച്ചാണ് കാറിൽ കയറ്റിയതെന്ന് ടാക്സി ഡ്രൈവർ വൈഭവ് ജാദവ് വെളിപ്പെടുത്തി. പൂനെയിൽ നിന്ന് യാത്ര തുടങ്ങിയപ്പോൾ തന്നെ സിയയും സഹോദരനും തമ്മിൽ വാക്കുതർക്കമുണ്ടായതായും ഡ്രൈവർ അവകാശപ്പെടുന്നു. യാത്രയ്ക്കിടയിൽ ഒരു ഫുഡ് കോർട്ടിൽ വാഹനം നിർത്തിയപ്പോൾ, സിയ ഫോൺ എടുക്കാനെന്ന വ്യാജേന കാറിലേക്ക് തിരികെ വരികയും കാറിലുണ്ടായിരുന്ന ചില സാധനങ്ങൾ കൈക്കലാക്കുകയും ചെയ്തതായി ഡ്രൈവർ പറയുന്നു.
യാത്രയ്ക്കിടെ കേതൻ അഗർവാളിന്റെ പാസ്‌പോർട്ട് നഷ്ടപ്പെട്ടതാണ് ബാലിയിലേക്കുള്ള പ്രീ-വെഡ്ഡിങ് ഷൂട്ട് മുടങ്ങാൻ കാരണമായത്. വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പാസ്‌പോർട്ട് കാണാനില്ലെന്ന് കേതൻ തിരിച്ചറിയുന്നത്. യാത്രയ്ക്കിടെ സിയ തന്നെയാണ് പാസ്‌പോർട്ട് മോഷ്ടിച്ച് ഫുഡ് കോർട്ടിലെ വനിതാ ശുചിമുറിയിൽ ഉപേക്ഷിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവത്തിന് പിന്നിൽ ആസൂത്രിതമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കേതന്റെ പിതാവ് വിജയ് അഗർവാൾ ആരോപിക്കുന്നു. എല്ലാ രേഖകളും അടങ്ങിയ പൗച്ച് കാറിൽ വെച്ചാണ് യാത്ര തുടങ്ങിയതെന്നും, സിയയുടെ പെരുമാറ്റം സംശയകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂൺ 18-നാണ് കേതൻ അഗർവാളിനെ പൂനെയിലെ ലോഹാഗഡ് കോട്ടയിൽ 400 അടി താഴ്ചയുള്ള കൊക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം അപകടമരണമെന്ന് കരുതിയെങ്കിലും, വിശദമായ അന്വേഷണത്തിൽ പ്രതിശ്രുതവധു സിയയും ബിസിനസ്സുകാരനായ ചേതൻ ചൗധരിയും ചേർന്ന് കേതനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് തെളിയിച്ചു. സിയയും ചേതനും തമ്മിലുള്ള അവിഹിത ബന്ധത്തിന് കേതൻ തടസ്സമായതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ ഇരുവരും 2000-ത്തിലധികം തവണ ഫോണിൽ സംസാരിക്കുകയും 238 മണിക്കൂറോളം ആശയവിനിമയം നടത്തുകയും ചെയ്തിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് തൊട്ടുമുമ്പ് ഇരുവരും ഒരു കഫേയിൽ വെച്ച് പദ്ധതികൾ ആസൂത്രണം ചെയ്തതായും പോലീസ് സ്ഥിരീകരിച്ചു.
Summary: New revelations in the Pune murder case involving 20-year-old Siya Goyal indicate that she may have been forced into the vehicle by her brother during the drive to Mumbai airport. The cab driver claims that Goyal sabotaged the trip to Bali by stealing her fiancé Ketan Agarwal’s passport during a stop at a food court.

