ഇസ്ലാമാബാദ്: മുഹറം പ്രോഗ്രാമിനിടെ ‘മതപരമായ ദൃശ്യവൽക്കരണങ്ങൾ’ സംപ്രേഷണം ചെയ്തെന്നാരോപിച്ച് പാകിസ്ഥാൻ മാധ്യമ നിയന്ത്രണ അതോറിറ്റി (PEMRA) പ്രമുഖ വാർത്താ ചാനലായ ‘ജിയോ ന്യൂസി’ന്റെ സംപ്രേഷണ ലൈസൻസ് 15 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു (Geo News Suspension Pakistan). ജൂൺ 26-ന് സംപ്രേഷണം ചെയ്ത ‘സഫർ-ഇ-ഇഷ്ഖ്’ എന്ന പ്രത്യേക പരിപാടി മതവികാരം വ്രണപ്പെടുത്തുന്നതും വർഗീയ സൗഹാർദ്ദം തകർക്കുന്നതുമാണെന്ന് കാട്ടിയാണ് നടപടി.
ഇറാഖിലും മറ്റ് മധ്യേഷ്യൻ രാജ്യങ്ങളിലും ചില വിഭാഗങ്ങൾ പിന്തുടരുന്ന മതപരമായ ആചാരങ്ങളുടെ ദൃശ്യങ്ങൾ ചാനൽ കാണിച്ചിരുന്നു. പ്രവാചകനെയും മറ്റ് ആദരണീയരായ ഇസ്ലാമിക വ്യക്തിത്വങ്ങളെയും സംബന്ധിച്ച ദൃശ്യങ്ങൾ പാകിസ്ഥാനിൽ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഇത്തരം ദൃശ്യങ്ങൾ സാമൂഹിക അസ്വസ്ഥതകൾക്കും വർഗീയ സംഘർഷങ്ങൾക്കും കാരണമാകുമെന്ന് അധികൃതർ വിലയിരുത്തുന്നു. സംഭവം അറിവില്ലാതെ സംഭവിച്ച തെറ്റാണെന്നും, ഇത് ചാനലിന്റെ ഔദ്യോഗിക നിലപാടോ വിശ്വാസമോ അല്ലെന്നും ജിയോ ന്യൂസ് പ്രസ്താവനയിലൂടെ അറിയിച്ചു. തങ്ങൾ ആദരവോടെയാണ് ഇസ്ലാമിക വിശ്വാസങ്ങളെ കാണുന്നതെന്നും, ദൃശ്യങ്ങൾ വിവാദമായതോടെ എല്ലാ പ്ലാറ്റ്‌ഫോമുകളിൽ നിന്നും നീക്കം ചെയ്തതായും ചാനൽ വ്യക്തമാക്കി. ചാനലിനോട് ആഭ്യന്തര അന്വേഷണം നടത്താനും റിപ്പോർട്ട് സമർപ്പിക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, വിഷയം അതോറിറ്റിയുടെ ‘കൗൺസിൽ ഓഫ് കംപ്ലയിന്റ്‌സി’ന് വിട്ടു.
റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിന്റെ 2026-ലെ ലോക പത്രസ്വാതന്ത്ര്യ സൂചികയിൽ 153-ാം സ്ഥാനത്താണ് പാകിസ്ഥാൻ. ഇത്തരം വിഷയങ്ങളിൽ മാധ്യമസ്ഥാപനങ്ങൾക്ക് നേരെ നടപടികൾ സ്വീകരിക്കുന്നത് പാകിസ്ഥാനിൽ പതിവാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. മുഹറം കാലയളവിൽ വർഗീയ സംഘർഷങ്ങൾ ഒഴിവാക്കാൻ പാകിസ്ഥാനിലെ അധികൃതർ അതീവ ജാഗ്രത പുലർത്താറുണ്ട്.
Summary: The Pakistan Electronic Media Regulatory Authority (PEMRA) has suspended the broadcast license of Geo News for 15 days, citing the airing of “religious visualisations” during a June 26 Muharram special program titled “Safar-e-Ishq.” Authorities stated that the content, which depicted certain religious rituals from the Middle East, was liable to hurt religious sentiments and disrupt public order.

