തിരുവനന്തപുരം: സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും നിലവിലുള്ളത് ലോഡ് ഷെഡിംഗല്ലെന്ന് ആവർത്തിച്ച് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. ഉപയോഗം കൂടുമ്പോൾ വൈദ്യുതി താനേ നിലയ്ക്കുന്ന ‘ട്രിപ്പിംഗ്’ പ്രതിഭാസമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് മന്ത്രിയുടെ വിശദീകരണം. എന്നാൽ, വൈകുന്നേരം 6 മണി മുതൽ രാത്രി 12 മണി വരെ അരമണിക്കൂർ നിയന്ത്രണം ഏർപ്പെടുത്തിയത് ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.(What is happening now is not load shedding, Minister K Krishnankutty reiterates argument on power crisis)
പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിനുള്ള നടപടികളിൽ റെഗുലേറ്ററി കമ്മീഷൻ വരുത്തിയ കാലതാമസമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് മന്ത്രി കുറ്റപ്പെടുത്തി. കെഎസ്ഇബി നൽകുന്ന അപേക്ഷകളിൽ വേഗത്തിൽ തീരുമാനമെടുക്കാൻ കമ്മീഷന് ഉത്തരവാദിത്തമുണ്ടെന്നും എന്തുകൊണ്ടാണ് നടപടികൾ വൈകിയതെന്ന് കമ്മീഷനോട് തന്നെ ചോദിക്കണമെന്നും മന്ത്രി പറഞ്ഞു. പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മന്ത്രി റെഗുലേറ്ററി കമ്മീഷൻ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. 250 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള അപേക്ഷയുമായി ബന്ധപ്പെട്ട് ബോർഡും കമ്മീഷനും തമ്മിൽ തർക്കം നിലനിൽക്കുന്നതിനിടെയായിരുന്നു ഈ കൂടിക്കാഴ്ച.
കഴിഞ്ഞ മൂന്ന് വർഷമായി ഡാമുകളിൽ ആവശ്യത്തിന് വെള്ളം എത്തിയിട്ടും വൈദ്യുതി ഉൽപാദനത്തിൽ കെഎസ്ഇബിക്ക് ആസൂത്രണമില്ലെന്ന വിമർശനം ശക്തമാണ്. കൊടുംചൂടിൽ ജനം വലയുന്നതിനിടെ പ്രഖ്യാപിത നിയന്ത്രണങ്ങൾ കൂടി വന്നതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.

