കരാക്കസ്: വെനസ്വേലയിൽ കഴിഞ്ഞ ദിവസങ്ങളിലായി ഉണ്ടായ ശക്തമായ ഭൂചലനങ്ങളിൽ മരണസംഖ്യ 1,450 ആയി ഉയർന്നു. 3,150-ലധികം പേർക്ക് പരിക്കേൽക്കുകയും 12,700-ലധികം ആളുകൾ ഭവനരഹിതരാകുകയും ചെയ്തു (Venezuela Earthquake). ഏകദേശം 50,000 പേരെ കാണാതായതായാണ് റിപ്പോർട്ടുകൾ. ലാഗ്വയിറ തീരപ്രദേശത്തിന് സമീപമാണ് 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂചലനങ്ങൾ ഉണ്ടായത്.
ദുരന്തം നടന്ന് 72 മണിക്കൂർ പിന്നിട്ടതിനാൽ അതിജീവിച്ചവരെ കണ്ടെത്താനുള്ള സാധ്യത കുറവാണെങ്കിലും, ഞായറാഴ്ചയും അത്ഭുതകരമായ ചില രക്ഷപ്പെടുത്തലുകൾ നടന്നു. തകർന്ന കെട്ടിടങ്ങൾക്കിടയിൽ 86 മണിക്കൂറോളം കുടുങ്ങിക്കിടന്ന 60 വയസ്സുകാരിയെ എൽ സാൽവഡോർ, പെറു രക്ഷാപ്രവർത്തകർ ചേർന്ന് രക്ഷപ്പെടുത്തി. യുഎസ്, മെക്സിക്കോ, കൊളംബിയ എന്നിവിടങ്ങളിൽ നിന്നുള്ള പ്രത്യേക സംഘങ്ങളും രക്ഷാപ്രവർത്തനത്തിൽ സജീവമാണ്. നിലവിൽ 30,000 വെനസ്വേലൻ രക്ഷാപ്രവർത്തകരും 2,700 അന്താരാഷ്ട്ര വിദഗ്ധരും ദുരന്തബാധിത മേഖലകളിൽ തിരച്ചിൽ നടത്തുന്നുണ്ട്.
ദുരന്തബാധിത മേഖലകളിൽ സൈന്യത്തെ വിന്യസിക്കുകയും അവിടേക്കുള്ള പ്രവേശനം നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. വൈദ്യുതി വിതരണം 75 ശതമാനത്തോളം പുനഃസ്ഥാപിച്ചു. എന്നാൽ, സർക്കാർ സംവിധാനങ്ങളുടെ പ്രവർത്തനത്തിൽ ജനങ്ങൾ കടുത്ത അതൃപ്തി രേഖപ്പെടുത്തുന്നുണ്ട്. രക്ഷാപ്രവർത്തനം നടത്തുന്നതിന് പകരം ചില ഉദ്യോഗസ്ഥർ ഫോട്ടോ എടുക്കുന്നതിൽ മുഴുകിയെന്ന ആരോപണമുയർന്നതോടെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. ഭക്ഷണവും വെള്ളവും ഉൾപ്പെടെയുള്ള അടിയന്തര സഹായങ്ങൾ ദുരന്തബാധിത പ്രദേശങ്ങളിൽ എത്താൻ വൈകുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
യുഎസ് സർക്കാർ 150 മില്യൺ ഡോളറിന്റെ അടിയന്തര സഹായം വാഗ്ദാനം ചെയ്യുകയും രക്ഷാസംഘങ്ങളെ അയക്കുകയും ചെയ്തിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ 5 ദശലക്ഷം യൂറോയുടെ അടിയന്തര സഹായവും പ്രഖ്യാപിച്ചു. ഉപഗ്രഹ സംവിധാനങ്ങൾ ഉപയോഗിച്ച് തകർന്ന കെട്ടിടങ്ങളുടെയും നാശനഷ്ടങ്ങളുടെയും ഭൂപടം തയ്യാറാക്കി രക്ഷാപ്രവർത്തനങ്ങൾക്ക് വേഗത കൂട്ടാനാണ് ഇയുവിന്റെ ശ്രമം.
Summary: The death toll from the devastating twin earthquakes in Venezuela has climbed to 1,450, with over 3,000 injured and approximately 50,000 people reported missing. Despite the critical 72-hour survival window passing, rescue operations continue, yielding occasional successful rescues, such as a 60-year-old woman trapped for 86 hours. Over 30,000 local and 2,700 international rescue experts are deployed in the affected regions.

