ആലപ്പുഴ: സ്കൂൾ വിദ്യാർത്ഥികളായ കുട്ടികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപന നടത്തിയ കടയുടമയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മുനിസിപ്പൽ ഇരവുകാട് വാർഡിൽ താമസിക്കുന്ന ഷിജു (49) ആണ് പിടിയിലായത് (Alappuzha Tobacco Arrest). നേരത്തെയും സമാനമായ കേസിൽ പ്രതിയായിട്ടുള്ള ഇയാൾ, ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും വിൽപന തുടരുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
കഴിഞ്ഞ മാർച്ച് 26-ന് ഇരവുകാട് സ്വദേശിനിയായ ഒരു യുവതി തന്റെ വീടിന്റെ ശുചിമുറിയിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നത്തിന്റെ കാലിയായ കവർ കണ്ടെത്തിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. സ്കൂൾ വിദ്യാർത്ഥിയായ മകനോട് കാര്യങ്ങൾ തിരക്കിയപ്പോൾ, മകന്റെ സഹപാഠിയുടെ പിതാവായ ഷിജുവാണ് ഇത് നൽകിയതെന്ന് കുട്ടി വെളിപ്പെടുത്തി. തുടർന്ന് യുവതി ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷൻ ഐ.എസ്.എച്ച്.ഒ വിനീഷ് വി.എസിന് പരാതി നൽകി.
പരാതിയുടെ ഗൗരവം പരിഗണിച്ച് പ്രിൻസിപ്പൽ എസ്.ഐ നവീൻ ജോർജ് ഡേവിഡിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവമ്പാടി കള്ളുഷാപ്പിന് സമീപമുള്ള ഷിജുവിന്റെ പെട്ടിക്കടയിൽ പരിശോധന നടത്തി. രഹസ്യമായി വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന നിരവധി പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഇവിടെ നിന്ന് പോലീസ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കുട്ടികളെ ലഹരിക്ക് അടിമകളാക്കുന്ന ഇത്തരം സാമൂഹിക വിരുദ്ധർക്കെതിരെ കർശന നടപടി തുടരുമെന്ന് പോലീസ് അറിയിച്ചു.

