ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന ജി. സുധാകരന്റെ പ്രഖ്യാപനത്തെ രാഷ്ട്രീയമായി നേരിടാൻ സി.പി.എം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് പാർട്ടിയെ പ്രതിസന്ധിയിലാക്കിയ സുധാകരനോട് ഇനി മൃദുസമീപനം വേണ്ടെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. ഇതിന്റെ ഭാഗമായി ശനിയാഴ്ച വൈകിട്ട് സുധാകരന്റെ വസതി സ്ഥിതി ചെയ്യുന്ന പറവൂരിൽ സി.പി.എം ശക്തിപ്രകടനം നടത്തും.(CPM intensifies political battle against G Sudhakaran, No more soft approach)
സുധാകരന്റെ അപ്രതീക്ഷിത നീക്കത്തിൽ അണികൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ ലോക്കൽ, ഏരിയ കമ്മിറ്റി തലങ്ങളിൽ വിശദീകരണ യോഗങ്ങൾ ആരംഭിച്ചു. ഒരു പാർട്ടി അംഗം പോലും സുധാകരനൊപ്പം പോകില്ലെന്ന് ഉറപ്പാക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.
സുധാകരന്റെ ജന്മനാട്ടിൽ പ്രതിഷേധ പ്രകടനം നടത്തി. ജി. ഭുവനേശ്വരന്റെ രക്തസാക്ഷി മണ്ഡപത്തിൽ ഒത്തുചേർന്ന പ്രവർത്തകർ സുധാകരനെതിരെ മുദ്രാവാക്യങ്ങൾ ഉയർത്തി. സുധാകരന്റെ വാർത്താസമ്മേളനത്തിന് തൊട്ടുപിന്നാലെ അദ്ദേഹത്തെ ‘വർഗ്ഗവഞ്ചകൻ’ എന്ന് വിശേഷിപ്പിക്കുന്ന പോസ്റ്ററുകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടു.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരും. ഇടതുമുന്നണിയുടെ പ്രകടനപത്രിക സംബന്ധിച്ച കാര്യങ്ങളും യോഗത്തിൽ തീരുമാനിക്കും.

