HomeIran Israel Conflictഹോർമൂസ് കടലിടുക്കിൽ യുദ്ധഭീതി: ഇറാനും അമേരിക്കയും നേർക്കുനേർ, വ്യോമാക്രമണത്തിൽ വ്യാപക നാശം,...

ഹോർമൂസ് കടലിടുക്കിൽ യുദ്ധഭീതി: ഇറാനും അമേരിക്കയും നേർക്കുനേർ, വ്യോമാക്രമണത്തിൽ വ്യാപക നാശം, എണ്ണവില കുതിക്കുന്നു | Strait Of Hormuz Conflict

ടെഹ്റാൻ : പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിൽ ഇറാനും അമേരിക്കയും തമ്മിൽ കടുത്ത സൈനിക പോരാട്ടം. തങ്ങളുടെ അനുമതിയില്ലാതെ ഒരു കപ്പലിനും ഈ മേഖലയിലൂടെ കടന്നുപോകാനാകില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. എന്നാൽ, ഹോർമൂസ് ഒരു അന്താരാഷ്ട്ര ജലപാതയാണെന്നും അതിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് പൂർണ്ണ സംരക്ഷണം നൽകാൻ തങ്ങൾ സജ്ജമാണെന്നും അമേരിക്കൻ സെൻട്രൽ കമാൻഡ് തിരിച്ചടിച്ചു. ഒരു ഡസൻ ആണവ ബോംബുകളേക്കാൾ പ്രാധാന്യമുള്ളതാണ് തങ്ങൾക്ക് ഹോർമൂസെന്നാണ് ഇറാന്റെ സൈനിക നേതാക്കളുടെ പ്രസ്താവന.(Strait Of Hormuz Conflict US And Iran Face Off As Global Oil Prices Surge)

അതിനിടെ ഇറാനിലെ 140-ലേറെ കേന്ദ്രങ്ങളിലേക്ക് അമേരിക്കൻ സൈന്യം ശക്തമായ ഡ്രോൺ-വ്യോമാക്രമണം നടത്തി. ഇറാനിലെ തന്ത്രപ്രധാന തുറമുഖ നഗരമായ ബന്ദർ അബ്ബാസ്, സിരിക്, ഖഷം മേഖലകളിലാണ് യു.എസ് പ്രധാനമായും ബോംബിട്ടത്. മാഹ്ഷാഹറിലെ വാട്ടർ പമ്പിംഗ് സ്റ്റേഷന് നേരെയുണ്ടായ അമേരിക്കൻ ആക്രമണത്തിൽ ഒരു ജീവനക്കാരൻ കൊല്ലപ്പെട്ടതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അമേരിക്കൻ ആക്രമണത്തിന് തൊട്ടുപിന്നാലെ മേഖലയിലെ യു.എസ് സഖ്യരാജ്യങ്ങൾക്ക് നേരെ ഇറാൻ വൻ തിരിച്ചടി ആരംഭിച്ചു. ജോർദാനിലെ ആയുധപ്പുരകളും ഇന്ധന ടാങ്കുകളും, ബഹ്‌റൈനിലെ ഡ്രോൺ കമാൻഡ് സെന്ററും ഹെലികോപ്റ്റർ ഹാങ്ങറുകളും ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. കുവൈത്തിലും ഖത്തറിലും ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ വ്യാപക നാശനഷ്ടമുണ്ടായി. ഹോർമൂസ് കടലിടുക്കിൽ വച്ച് ‘ജി.എഫ്.എസ് ഗാലക്സി’ എന്ന കപ്പൽ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പോരാട്ടം അതിരൂക്ഷമായത്. ഇറാന്റെ പരമോന്നത നേതാവിന് നേരെയുണ്ടായ വധഭീഷണിക്ക് കൃത്യമായ തിരിച്ചടി മുൻകൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്ന് ഇറാന്റെ വിദേശകാര്യ സഹമന്ത്രി വ്യക്തമാക്കി.

പശ്ചിമേഷ്യൻ സംഘർഷം വീണ്ടും കടുത്തതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം എണ്ണവിലയിൽ നാല് ശതമാനത്തിന്റെ വർധനവുണ്ടായി. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 80 ഡോളറിലെത്തി. യു.എസ് ക്രൂഡ് ഓയിൽ വില ബാരലിന് 79 ഡോളറിലേക്ക് ഉയർന്നു. സമാധാന കരാർ നിലവിലിരുന്ന സമയത്ത് 65 ഡോളർ വരെ താഴ്ന്ന വിലയാണ് ഇപ്പോൾ വീണ്ടും കുതിച്ചുയരുന്നത്.

Story Summary

The Strait of Hormuz has turned into a war zone as Iran and the US engage in direct military conflict, leading to US airstrikes on over 140 Iranian targets and retaliatory drone strikes by Iran in Jordan, Bahrain, Kuwait, and Qatar. Following the attack on the vessel ‘GFS Galaxy’ and the blocking of the vital maritime route, global crude oil prices surged by 4% in 24 hours, with Brent crude touching $80 per barrel.

Clickable Info Box