കൊച്ചി: കനത്ത നിയമപോരാട്ടങ്ങൾക്കൊടുവിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ അനുമതി ലഭിച്ചതോടെ ‘ദി കേരള സ്റ്റോറി 2’ ഇന്ന് പ്രദർശനം ആരംഭിക്കുന്നു (The Kerala Story 2 Release). കൊച്ചി ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ന്യൂൺ ഷോ മുതൽ സിനിമ പ്രദർശിപ്പിച്ചു തുടങ്ങും. നേരത്തെ ചിത്രത്തിന് ഏർപ്പെടുത്തിയിരുന്ന സ്റ്റേ നീക്കിയാണ് ജസ്റ്റിസ് ശുശ്രൂദ് ധർമ്മാധികാരി അധ്യക്ഷനായ ബെഞ്ച് പ്രദർശനത്തിന് പച്ചക്കൊടി കാട്ടിയത്.
വെള്ളിയാഴ്ചയായിരുന്നു ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നതെങ്കിലും സിംഗിൾ ബെഞ്ച് 15 ദിവസത്തേക്ക് റിലീസ് തടഞ്ഞതോടെ പ്രദർശനം അനിശ്ചിതത്വത്തിലായിരുന്നു. ടീസറിലെ ദൃശ്യങ്ങൾ മാത്രം അടിസ്ഥാനമാക്കി ചിത്രത്തെ വിലയിരുത്താൻ കഴിയില്ലെന്ന് നിരീക്ഷിച്ച ഡിവിഷൻ ബെഞ്ച്, സിനിമ മതസൗഹാർദ്ദം തകർക്കുന്നില്ലെന്ന നിർമ്മാതാക്കളുടെ വാദം കണക്കിലെടുത്തു. റിലീസ് തടയുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും അണിയറപ്രവർത്തകർ കോടതിയെ ബോധിപ്പിച്ചു. സിംഗിൾ ബെഞ്ച് നേരത്തെ സെൻസർ സർട്ടിഫിക്കറ്റ് പുനഃപരിശോധിക്കാൻ ഉത്തരവിട്ടിരുന്നുവെങ്കിലും ഡിവിഷൻ ബെഞ്ചിന്റെ പുതിയ വിധി നിർമ്മാതാക്കൾക്ക് വലിയ ആശ്വാസമായി.
ചിത്രം മലയാളികൾക്ക് അപകീർത്തികരമാണെന്നും കേരളത്തെ ആഗോളതലത്തിൽ മോശമായി ചിത്രീകരിക്കുന്നുവെന്നുമാണ് ഹർജിക്കാരുടെ പ്രധാന ആരോപണം. എന്നാൽ ആവിഷ്‌കാര സ്വാതന്ത്ര്യവും സെൻസർ ബോർഡിന്റെ അംഗീകാരവും മുൻനിർത്തിയാണ് കോടതി ഇപ്പോൾ പ്രദർശനാനുമതി നൽകിയിരിക്കുന്നത്. വിധി വന്നതിന് പിന്നാലെ ഇന്നലെ രാത്രി ചിലയിടങ്ങളിൽ സ്പെഷ്യൽ ഷോകൾ നടത്താൻ ശ്രമം നടന്നിരുന്നു. ഇന്ന് മുതൽ എല്ലാ പ്രധാന കേന്ദ്രങ്ങളിലും ചിത്രം സജീവമായി പ്രദർശിപ്പിക്കും. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ തീയറ്ററുകൾക്ക് മുന്നിൽ ജാഗ്രതാ നിർദ്ദേശമുണ്ട്.

