ന്യൂഡൽഹി: വനിതാ സംവരണ ബില്ലിന്റെ ഭാഗമായുള്ള മണ്ഡല പുനർനിർണ്ണയം ഒരു സംസ്ഥാനത്തിനും ദോഷമുണ്ടാക്കില്ലെന്ന് ലോക്‌സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. വടക്കേ ഇന്ത്യയെന്നും തെക്കേ ഇന്ത്യയെന്നും രാജ്യത്തെ വിഭജിച്ച് കാണുന്നത് അനുവദിക്കില്ലെന്നും സഭയിലെ അംഗങ്ങളുടെ അനുപാതം നിലവിലുള്ള രീതിയിൽ തന്നെ തുടരുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി.(No injustice will be done, the ratio of states will remain the same, says PM Modi )
മണ്ഡല പുനർനിർണ്ണയത്തിൽ ഒരു സംസ്ഥാനത്തോടും അനീതി കാണിക്കില്ല. ഇക്കാര്യത്തിൽ എന്ത് ഗ്യാരന്റി വേണമെങ്കിലും നൽകാൻ സർക്കാർ തയ്യാറാണ്. വിഘടിത കാഴ്ചപ്പാടോടെ ബില്ലിനെതിരെ കള്ളപ്രചാരണം നടത്തുന്നവർ സ്ത്രീകളുടെ അവകാശങ്ങളെ തടയുകയാണ്. ഈ ബില്ലിന്റെ ക്രെഡിറ്റ് എനിക്ക് വേണ്ട. നാളെ ബില്ല് പാസായാൽ അതിന്റെ ക്രെഡിറ്റ് മുഴുവൻ പ്രതിപക്ഷത്തിന് നൽകിക്കോളൂ, പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രീയ സ്വാർത്ഥതയോടെയല്ല, മറിച്ച് ജനാധിപത്യത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് സർക്കാർ നീങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഈ ബില്ല് തടസ്സപ്പെട്ടു കിടക്കുകയാണ്. സ്ത്രീകളെ മാറ്റിനിർത്തിയ പാപത്തിൽ നിന്ന് മുക്തി നേടാനുള്ള അവസരമാണിതെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. ബില്ലിനെ രാഷ്ട്രീയ കാരണങ്ങളാൽ എതിർക്കുന്നവർക്ക് രാജ്യത്തെ സ്ത്രീകൾ മാപ്പ് നൽകില്ലെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. പഞ്ചായത്തുകളിൽ സംവരണം അനുവദിച്ചവർ തന്നെ പാർലമെന്റിൽ അതിനെ എതിർക്കുന്നത് സ്വന്തം സ്ഥാനം നഷ്ടപ്പെടുമോ എന്ന ഭയം മൂലമാണ്.
അതിപിന്നാക്ക വിഭാഗത്തിൽപ്പെട്ട താൻ ഇന്ന് ഈ സ്ഥാനത്ത് എത്തിയത് ഭരണഘടനയുടെ ശക്തികൊണ്ടാണ്. അതുകൊണ്ട് വനിതകൾക്ക് അവരുടെ അവകാശം ലഭിക്കാനായി എല്ലാ എംപിമാരോടും അപേക്ഷിക്കുകയാണ് എന്ന് മോദി കൂട്ടിച്ചേർത്തു. 2024-ൽ ഇത് നടപ്പിലാക്കാൻ സമയമില്ലായിരുന്നു. എന്നാൽ 2029-ലെങ്കിലും വനിതാ സംവരണം യാഥാർത്ഥ്യമാക്കാൻ എല്ലാവരും ഒറ്റക്കെട്ടായി സഹകരിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. വികസനത്തിലേക്ക് രാജ്യത്തെ നയിക്കാൻ കഴിവുള്ള വനിതകളെ ഇനിയും കാത്തുനിർത്താൻ ആവില്ല. രാഷ്ട്രീയ കണ്ണിലൂടെ നോക്കാതെ, ഒരേ മനസ്സോടെ സ്ത്രീകളെ ശാക്തീകരിക്കാൻ എല്ലാ പാർട്ടികളും മുന്നോട്ടുവരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

