തിരുവനന്തപുരം: അതിജീവിതകളുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയിൽ മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ ആർ. ശ്രീലേഖയ്‌ക്കെതിരെ പോക്‌സോ കേസെടുത്തതിന് പിന്നാലെ തിരുവനന്തപുരം നഗരസഭാ കൗൺസിലിൽ ഭരണ-പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ രൂക്ഷമായ വാക്പോര്. ബജറ്റ് ചർച്ചയ്ക്കിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.(POCSO case against R Sreelekha, Arguments in Thiruvananthapuram Municipal Council)
യുഡിഎഫ് കൗൺസിലർമാർ ശ്രീലേഖയ്‌ക്കെതിരായ കേസ് ഉന്നയിച്ചതോടെ കൗൺസിൽ യോഗം പ്രക്ഷുബ്ധമായി. ചർച്ചയ്ക്ക് അനുമതി നൽകാതെ ചെയർ മൈക്ക് ഓഫ് ചെയ്തെന്ന് ആരോപിച്ച് യുഡിഎഫ് അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. പോക്‌സോ കേസിൽ പ്രതിയായ ഒരാൾ കൗൺസിലിൽ തുടരുന്നത് ജനാധിപത്യവിരുദ്ധമാണെന്നാണ് പ്രതിപക്ഷം പറഞ്ഞത്. ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ശ്രീലേഖ രാജിവയ്ക്കണമെന്നും ഇവർ വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളെ രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞ് ബിജെപി അംഗങ്ങൾ പ്രതിരോധിച്ചു. ബജറ്റ് ചർച്ച തടസ്സപ്പെടുത്താനുള്ള ബോധപൂർവ്വമായ നീക്കമാണിതെന്ന് ഭരണപക്ഷം ആരോപിച്ചു. ആർ. ശ്രീലേഖയ്‌ക്കെതിരായ കേസിനൊപ്പം തന്നെ ബിജെപി അവതരിപ്പിച്ച ബജറ്റിലെ കണക്കുകളെച്ചൊല്ലിയും തർക്കം രൂക്ഷമായി. അതേസമയം, സംഭവം രാഷ്ട്രീയപ്രേരിതമാണെന്നും തനിക്കെതിരായ കേസ് നിലനിൽക്കില്ലെന്നും പറഞ്ഞ് ആർ ശ്രീലേഖ രംഗത്തെത്തിയിരുന്നു.

