ഹാഥ്‌റസ്: താൻ മരിച്ചുവെന്ന് ലോകത്തെ വിശ്വസിപ്പിക്കാൻ യാചകനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച മുൻ ഉത്തർപ്രദേശ് പോലീസ് കോൺസ്റ്റബിൾ പിടിയിലായി. മെയ്‌ൻപുരി സ്വദേശിയായ രാംവീർ സിംഗിനെയാണ് (55) ഹാഥ്‌റസ് പോലീസ് അറസ്റ്റ് ചെയ്തത് (UP Cop Fakes Death Murder). ക്രിമിനൽ പശ്ചാത്തലത്തെത്തുടർന്ന് സർവീസിൽ നിന്ന് നേരത്തെ പുറത്താക്കപ്പെട്ട വ്യക്തിയാണ് ഇയാൾ.
മാർച്ച് 12-ന് ഹാഥ്‌റസ് റോഡ് ഹാൾട്ടിന് സമീപമുള്ള ഷെഡിൽ അജ്ഞാതനായ ഒരാളുടെ പാതി വെന്ത മൃതദേഹം കണ്ടെത്തിയിരുന്നു. ഈ മൃതദേഹത്തിന് സമീപം രാംവീർ സിംഗ് തന്റെ തിരിച്ചറിയൽ രേഖകളും മറ്റ് സാധനങ്ങളും മനപ്പൂർവ്വം ഉപേക്ഷിച്ചു. മരിച്ചത് രാംവീർ ആണെന്ന് പോലീസിനെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഈ നീക്കം. എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊലപാതകത്തിന്റെ ചുരുളഴിയുകയും ഏപ്രിൽ 14-ന് ഇയാളെ പോലീസ് പിടികൂടുകയുമായിരുന്നു.
യാചകവേഷധാരിയായ ഒരു വൃദ്ധനെയാണ് ഇയാൾ കൊലപ്പെടുത്തിയത്. മൃതദേഹം കത്തിക്കുന്നതിനിടെ രാംവീറിനും പൊള്ളലേറ്റിരുന്നു. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കവർച്ച തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ ഇയാൾ എന്തിനാണ് സ്വന്തം മരണം വ്യാജമായി സൃഷ്ടിക്കാൻ ശ്രമിച്ചതെന്ന് വ്യക്തമല്ല. കൊല്ലപ്പെട്ട യാചകനെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പോലീസ് തുടരുകയാണ്.
Summary: A dismissed Uttar Pradesh Police constable, Ramveer Singh, was arrested for killing a beggar and burning the body to fake his own death. The accused placed his ID card and belongings near the charred body found in Hathras on March 12 to mislead investigators. However, police uncovered the plot and arrested him on April 14. Singh, who has a history of criminal activities including murder and robbery, sustained burn injuries during the crime. Efforts are ongoing to identify the deceased beggar.

