ബഹാമാസ്: വളർത്തുമൃഗങ്ങളോടുള്ള സ്നേഹം പലപ്പോഴും അത്ഭുതപ്പെടുത്തുന്ന കാര്യങ്ങൾ ചെയ്യാൻ ഉടമകളെ പ്രേരിപ്പിക്കാറുണ്ട്. അമേരിക്കൻ സ്വദേശിയായ സ്റ്റീവൻ ലോയർ തന്റെ വളർത്തുതത്തയായ ‘ബേബെ’ക്കായി നിർമ്മിച്ച മിനി അന്തർവാഹിനിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് (Mini Submarine for Pet Parakeet). ബഹാമാസിലേക്ക് വിനോദയാത്ര പോയപ്പോൾ തന്റെ പ്രിയപ്പെട്ട പക്ഷിയെ തനിച്ചാക്കാൻ സ്റ്റീവൻ തയ്യാറായിരുന്നില്ല.
തങ്ങൾ സ്നോർക്കലിംഗ് നടത്തുമ്പോൾ തത്തയ്ക്കും കടലിനടിയിലെ കാഴ്ചകൾ കാണാൻ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ബേബെസ്ഫിയർ’ (Bebosphere) എന്ന് പേരിട്ട ഈ കുഞ്ഞൻ അന്തർവാഹിനി അദ്ദേഹം നിർമ്മിച്ചത്. കടലിനടിയിൽ ഏകദേശം മൂന്ന് അടി താഴ്ചയിൽ വരെ സുരക്ഷിതമായി സഞ്ചരിക്കാൻ ഇതിലൂടെ സാധിക്കും. പവിഴപ്പുറ്റുകളും വർണ്ണമത്സ്യങ്ങളും അടുത്തുനിന്ന് കണ്ട ബേബെ തികച്ചും ശാന്തനായിരുന്നുവെന്ന് സ്റ്റീവൻ പറയുന്നു.
View this post on Instagram
വീഡിയോ വൈറലായതോടെ ഇത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ചതാണോ എന്ന് പലരും സംശയം പ്രകടിപ്പിച്ചു. എന്നാൽ ഇത് യഥാർത്ഥമാണെന്നും സാഹസികത ഇഷ്ടപ്പെടുന്ന തന്റെ പക്ഷിയെ നിർബന്ധിച്ചല്ല ഇതിൽ കയറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനോടകം 44 ലക്ഷത്തിലധികം ആളുകൾ കണ്ട വീഡിയോയ്ക്ക് താഴെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. പക്ഷിയുടെ സുരക്ഷയെക്കുറിച്ച് ചിലർ ആശങ്ക പ്രകടിപ്പിച്ചപ്പോൾ, ഉടമയുടെ സർഗ്ഗാത്മകതയെയും സ്നേഹത്തെയും ഭൂരിഭാഗം ആളുകളും പ്രശംസിച്ചു.
Summary: Steven Lawyer, a US resident, built a mini submarine named “Bebosphere” for his pet parakeet, Bebe, to explore the ocean during their trip to the Bahamas. The vessel allows the bird to dive up to three feet deep and witness coral reefs and tropical fish safely. The video has garnered over 4.4 million views, sparking discussions about pet safety and creative ownership. Lawyer clarified that the bird was comfortable and voluntarily participated in the underwater adventure.

