ന്യൂഡൽഹി: വനിതാ ശാക്തീകരണ പരിപാടിയിൽ വസ്ത്രധാരണത്തിന്റെ പേരിൽ തനിക്ക് വിവേചനം നേരിട്ടതായി ഡൽഹി സർവകലാശാലയിലെ വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ. ദൗലത്ത് റാം കോളേജിലെ വിദ്യാർത്ഥിനിയായ സാറ ശർമ്മയാണ് ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ മന്ത്രാലയ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. എന്നാൽ, വിദ്യാർത്ഥിനിയുടെ ആരോപണം പച്ചക്കള്ളമാണെന്നും സോഷ്യൽ മീഡിയ പ്രശസ്തിക്ക് വേണ്ടിയുള്ള നാടകമാണെന്നും വ്യക്തമാക്കി ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർത്ഥിനികളും രംഗത്തെത്തിയിട്ടുണ്ട്.(Delhi University Student Alleges Bias Over ‘Sleeveless’ Suit)
ഏപ്രിൽ 12-ന് ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിൽ വച്ച് യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള ‘മേരാ യുവ ഭാരത്’ സംഘടിപ്പിച്ച ‘നാരി ശക്തി: വികസിത് ഭാരത് കി ആവാസ്’ എന്ന പരിപാടിക്കിടെയാണ് സംഭവം. കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യയെ വേദിയിൽ ആദരിക്കാൻ തിരഞ്ഞെടുക്കപ്പെട്ടത് താനായിരുന്നുവെന്നും, എന്നാൽ വസ്ത്രത്തിന് കൈകളില്ല എന്ന കാരണത്താൽ അവസാന നിമിഷം തന്നെ തടഞ്ഞുവെന്നുമാണ് സാറ ആരോപിക്കുന്നത്.
“ഇതൊരു വനിതാ സമ്മേളനമായിരുന്നു. കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യയെ ആദരിക്കാനാണ് എന്നെ വിളിച്ചത്. എന്നാൽ ഞാൻ സ്ലീവ്‌ലെസ് വസ്ത്രമാണ് ധരിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി മന്ത്രാലയ ഉദ്യോഗസ്ഥർ എന്നെ തടഞ്ഞു. പാരമ്പര്യ വസ്ത്രമായ സ്യൂട്ട് തന്നെയാണ് ഞാൻ ധരിച്ചിരുന്നത്. ആ നിമിഷം എനിക്ക് വല്ലാത്ത അപമാനവും വെറുപ്പും തോന്നി,” എന്നാണ് ഇവർ പറയുന്നത്.
സാറയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ, ചടങ്ങിൽ പങ്കെടുത്ത മറ്റു വിദ്യാർത്ഥിനികൾ ഇതിനെതിരെ രംഗത്തുവന്നു. വസ്ത്രധാരണമല്ല, മറിച്ച് വേദിയിലെ പങ്കാളിത്തത്തെ ചൊല്ലിയുള്ള പരസ്പര ധാരണ പ്രകാരമാണ് സാറ മാറിനിന്നതെന്ന് ഇവർ പറയുന്നു. സ്ത്രീ ശാക്തീകരണം ചർച്ച ചെയ്ത വേദിയിൽ വസ്ത്രധാരണത്തിന്റെ പേരിൽ വിവേചനം ഉണ്ടായോ എന്ന ചർച്ച സോഷ്യൽ മീഡിയയിൽ സജീവമാണ്.

