ന്യൂഡൽഹി: ലൈംഗികപീഡന പരാതിയിൽ ഐടി വ്യവസായി വേണു ഗോപാലകൃഷ്ണന് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു (Venu Gopalakrishnan). ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചാണ് നിബന്ധനകളോടെ ജാമ്യം അനുവദിച്ചത്. കേസ് അന്വേഷണവുമായി പ്രതി പൂർണ്ണമായും സഹകരിക്കണമെന്ന് കോടതി കർശന നിർദ്ദേശം നൽകി.
വേണു ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായാൽ ഉടൻ തന്നെ ജാമ്യത്തിൽ വിട്ടയക്കണമെന്ന് കോടതി ഉത്തരവിട്ടു. എന്നാൽ, ജാമ്യകാലയളവിൽ സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ ശ്രമിച്ചാൽ മുൻകൂർ ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
തന്റെ സ്ഥാപനത്തിലെ മുൻ ജീവനക്കാരി നൽകിയ പരാതിയിലാണ് വേണു ഗോപാലകൃഷ്ണനെതിരെ കേസെടുത്തിരുന്നത്. വേണു ഗോപാലകൃഷ്ണൻ നൽകിയ ഹണി ട്രാപ്പ് പരാതിയിൽ നേരത്തെ അറസ്റ്റിലായ യുവതിയാണ് പ്രതികാരബുദ്ധിയോടെ ലൈംഗിക പീഡന പരാതി നൽകിയതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ കോടതിയിൽ വാദിച്ചു.
കേസിൽ കോടതി നിർദ്ദേശപ്രകാരം മധ്യസ്ഥ ചർച്ചകൾ നടന്നിരുന്നെങ്കിലും അത് പരാജയപ്പെട്ടതിനെത്തുടർന്നാണ് ജാമ്യാപേക്ഷയിൽ കോടതി വിധി പറഞ്ഞത്.
വേണു ഗോപാലകൃഷ്ണന് വേണ്ടി മുതിർന്ന അഭിഭാഷകരായ മുകുൾ റോത്തഗി, ആർ. ബസന്ത്, അഭിഭാഷകൻ തോമസ് ജെ. ആനക്കല്ലുങ്കൽ എന്നിവർ ഹാജരായി. സംസ്ഥാന സർക്കാരിന് വേണ്ടി പി.വി. ദിനേശ്, നിഷേ രാജൻ ഷൊങ്കർ എന്നിവരും പരാതിക്കാരിക്ക് വേണ്ടി കരുണ നന്ദിയും കോടതിയിൽ വാദങ്ങൾ നിരത്തി.
Story Summary: The Supreme Court has granted anticipatory bail to IT industrialist Venu Gopalakrishnan in a sexual harassment case filed by a former employee. The court directed him to cooperate with the probe and warned against witness tampering.

