തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ജനവിധി വരും മുൻപേ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഉടലെടുത്ത വിവാദങ്ങളിൽ കടുത്ത അതൃപ്തിയുമായി മുതിർന്ന നേതാവ് ബെന്നി ബെഹനാന്‍. യുഡിഎഫിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് സോഷ്യൽ മീഡിയയിലുള്ളവരോ സൈബർ പോരാളികളോ അല്ലെന്ന് അദ്ദേഹം തുറന്നടിച്ചു. (Don’t tarnish the glory of the recognition that the people are going to give to the UDF, says Benny Behanan)
തനിക്ക് പറയാനുള്ള കാര്യങ്ങൾ കത്ത് മുഖേന ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജനവിധി അറിയും മുൻപേ ഇത്തരം ചർച്ചകൾ നടത്തി ജനം യുഡിഎഫിന് നൽകാനിരിക്കുന്ന അംഗീകാരത്തിന്റെ ശോഭ കെടുത്തരുതെന്ന് ബെന്നി ബെഹനാന്‍ പറഞ്ഞു. മുതിർന്ന നേതാക്കൾ ഉചിതമായ സമയത്ത് പറയേണ്ട കാര്യങ്ങളാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചുകൊണ്ട് കെ. സുധാകരൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് പുതിയ തർക്കങ്ങൾക്ക് വഴിമരുന്നിട്ടത്. ‘കേരളം കെ.സി. നയിക്കട്ടെ’ എന്ന ആഹ്വാനവുമായി കെ.സി. വേണുഗോപാലിനെ വാനോളം പുകഴ്ത്തിക്കൊണ്ടായിരുന്നു സുധാകരന്റെ പോസ്റ്റ്.

