കൊച്ചി: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിൽ തർക്കങ്ങളില്ലെന്നും അത്തരം
ചർച്ചകൾക്ക് ഇപ്പോൾ സമയമായിട്ടില്ലെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലത്തിൽ എല്ലാവർക്കും വലിയ വിജയപ്രതീക്ഷയാണുള്ളത് (Sunny Joseph KPCC President Statement). മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിന് കൃത്യമായ നടപടിക്രമങ്ങൾ ഉണ്ടെന്നും സോഷ്യൽ മീഡിയയിലെ വ്യാജ അക്കൗണ്ടുകൾ വഴിയാണ് ചില പേരുകൾ പ്രചരിപ്പിക്കപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ട് കെ. സുധാകരൻ ഇട്ട ഫേസ്ബുക്ക് പോസ്റ്റിൽ സണ്ണി ജോസഫ് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചു. കെ. സുധാകരന് എന്തെങ്കിലും അഭിപ്രായമുണ്ടെങ്കിൽ അത് പറയേണ്ട പാർട്ടി വേദികളിൽ പറയാമെന്നും മാധ്യമങ്ങളിലൂടെയോ സോഷ്യൽ മീഡിയയിലൂടെയോ അല്ല പ്രതികരിക്കേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കോൺഗ്രസിനുള്ളിൽ ജനാധിപത്യപരമായ ചർച്ചകൾക്ക് വേദിയുണ്ടെന്നും മുതിർന്ന നേതാക്കൾ അത് പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.സി. വേണുഗോപാലിനെ പിന്തുണച്ച് സുധാകരൻ രംഗത്തെത്തിയതോടെയാണ് വിവാദം പുകഞ്ഞത്. ഇതേത്തുടർന്ന് സുധാകരന്റെ പേജിൽ രൂക്ഷമായ സൈബർ ആക്രമണം ഉണ്ടാവുകയും അദ്ദേഹം കമന്റ് ബോക്സ് ഓഫ് ചെയ്യുകയും ചെയ്തിരുന്നു. രമ്യ ഹരിദാസ്, അലോഷ്യസ് സേവ്യർ, സന്ദീപ് വാര്യർ തുടങ്ങിയ നേതാക്കൾ വേണുഗോപാലിനെ പിന്തുണച്ചതോടെ സോഷ്യൽ മീഡിയയിൽ വിഭാഗീയത ശക്തമായി. എന്നാൽ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്നുമാണ് നേതൃത്വത്തിന്റെ നിലപാട്.
Summary: KPCC President Sunny Joseph stated that there is no infighting in the Congress for the Chief Minister post and that it is too early for such discussions. He expressed disagreement with K. Sudhakaran’s recent social media post supporting K.C. Venugopal, suggesting that opinions should be shared within party forums rather than on public platforms. Following the post, Sudhakaran faced cyberattacks and disabled comments, while other leaders like Ramya Haridas and Sandeep Varier joined the debate. Sunny Joseph urged the party to stay united and wait for the official procedures after the election.

