കൊച്ചി: നഗരത്തിൽ വാഹന പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അന്വേഷണം കൊല്ലം സ്വദേശിനിയായ യുവതിയിലേക്കും. സംഭവസമയത്ത് കാറിനുള്ളിൽ ഒരു യുവതി ഉണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചു. പ്രതികൾക്ക് രാസലഹരി സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന കാര്യവും പോലീസ് ഗൗരവമായി പരിശോധിക്കുന്നുണ്ട്.(Police officer hit by car in Kochi, Investigation extends to the woman in the car)
സംഭവത്തിന് ശേഷം ഒളിവിൽ പോയ കൊല്ലം വെള്ളിമൺ സ്വദേശികളായ ഷംനാദ്, ഇർഷാദ് എന്നിവരെ കൊല്ലത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കാറിൽ ഒരു യുവതി കൂടി ഉണ്ടായിരുന്നതായി പ്രതികൾ സമ്മതിച്ചത്. കൊല്ലം സ്വദേശിനിയായ ഈ യുവതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.
മദ്യപിച്ചു വാഹനം ഓടിച്ചതിനാലാണ് പോലീസ് കൈ കാണിച്ചപ്പോൾ നിർത്താതെ പോയതെന്നാണ് പ്രതികൾ നൽകിയ മൊഴി. എന്നാൽ, ഈ കാര്യത്തിൽ പോലീസിന് സംശയമുണ്ട്. എസ്.ഐ സന്തോഷ് നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

