ന്യൂഡൽഹി: വനിതാ സംവരണ ബില്ലിന്റെ മറവിൽ രാജ്യത്തെ ഭരണം എന്നെന്നേക്കുമായി കൈപ്പിടിയിലൊതുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ (KC Venugopal Women’s Reservation Bill). വനിതാ സംവരണത്തെ കോൺഗ്രസ് എതിർക്കുന്നില്ലെന്നും അതിനെ പിന്തുണയ്ക്കാൻ തയ്യാറാണെന്നും വ്യക്തമാക്കിയ അദ്ദേഹം, എന്നാൽ ബില്ലിന് പിന്നിൽ ബിജെപിക്ക് മറ്റ് ചില രാഷ്ട്രീയ അജണ്ടകളുണ്ടെന്ന് കുറ്റപ്പെടുത്തി. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2023-ൽ ബിൽ പാസാക്കിയപ്പോൾ തന്നെ അത് ഉടൻ നടപ്പിലാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതാണ്. എന്നാൽ അന്ന് അത് ചെയ്യാതെ ഇപ്പോൾ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മലക്കം മറിയുകയാണ് കേന്ദ്ര സർക്കാർ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജൻസികളെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും ഉപയോഗിച്ച് ബിജെപി ജനാധിപത്യത്തെ ഇല്ലാതാക്കുകയാണ്. ബില്ലിലെ വ്യവസ്ഥകളും പ്രഖ്യാപനങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും ഇതൊരു ‘ചതിക്കുഴിയാണെന്നും’ അദ്ദേഹം ആരോപിച്ചു. ഡിലിമിറ്റേഷൻ ബില്ലിനെ കോൺഗ്രസ് ശക്തമായി എതിർക്കും. ഇതിൽ വോട്ട് രേഖപ്പെടുത്താൻ ആവശ്യപ്പെടുമെന്നും രാജ്യത്തിന്റെ അന്തസ്സത്തയെ ബാധിക്കുന്ന വിഷയമാണിതെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, സോഷ്യൽ മീഡിയയിലെ ചർച്ചകളല്ല കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് അദ്ദേഹം മറുപടി നൽകി. ഏപ്രിൽ നാലിലെ തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം കോൺഗ്രസ് നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്നും അതുവരെ എല്ലാവരും കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ കോൺഗ്രസിന് അനുകൂലമായി വിധിയെഴുതുമെന്ന കാര്യത്തിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Summary: AICC General Secretary K.C. Venugopal criticized the BJP, alleging that the party is using the Women’s Reservation Bill as a cover to maintain long-term power. While supporting the concept of reservation, he accused the government of having a hidden agenda and failing to implement it when first passed in 2023. Venugopal termed the bill a “trap” and stated that the Congress would strongly oppose the Delimitation Bill in Parliament. Regarding the Chief Minister discussions in Kerala, he urged everyone to wait for the election results on April 4th.

