കൊച്ചി: ക്രിമിനൽ കോടതികളിൽ ജാമ്യാപേക്ഷ സമർപ്പിക്കുന്നവർ തങ്ങൾക്കെതിരെയുള്ള മറ്റ് കേസുകളുടെ വിവരങ്ങൾ കൂടി സത്യവാങ്മൂലത്തിൽ വ്യക്തമാക്കണമെന്ന കർശന നിബന്ധന വരുന്നു (Bail Application Rules Kerala). സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കോടതികളിലും ഈ സംവിധാനം നടപ്പിലാക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. ഇതുസംബന്ധിച്ച നടപടികൾ സ്വീകരിക്കാൻ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിമാർക്ക് ഹൈക്കോടതി നോട്ടീസ് നൽകിയിട്ടുണ്ട്. ബാർ അസോസിയേഷനുകൾക്ക് ജഡ്ജിമാർ ഔദ്യോഗികമായി അറിയിപ്പ് നൽകുന്നതോടെ പുതിയ നിയമം പ്രാബല്യത്തിൽ വരും.
ജാമ്യാപേക്ഷ നൽകുന്ന വ്യക്തിക്കെതിരെ നിലവിൽ മറ്റ് ക്രിമിനൽ കേസുകളുണ്ടോ, ഏതെങ്കിലും കേസിൽ വാറന്റ് നിലനിൽക്കുന്നുണ്ടോ, പ്രഖ്യാപിത കുറ്റവാളിയാണോ തുടങ്ങിയ കാര്യങ്ങൾ അപേക്ഷയിൽ നിർബന്ധമായും വെളിപ്പെടുത്തണം. നിലവിലെ കേസുമായി ബന്ധപ്പെട്ട വകുപ്പുകൾ, ലഭിക്കാവുന്ന പരമാവധി ശിക്ഷ, അന്വേഷണം, കുറ്റപത്രം സമർപ്പിക്കൽ, വിചാരണ, സാക്ഷി വിസ്താരം എന്നിവ ഏത് ഘട്ടത്തിലാണ് തുടങ്ങിയ കാര്യങ്ങളും അപേക്ഷയിൽ വ്യക്തമാക്കേണ്ടതുണ്ട്.
മുൻകാല കേസുകളുടെ വിവരങ്ങൾ നൽകുമ്പോൾ അവയിൽ ശിക്ഷിക്കപ്പെട്ടോ അതോ വിട്ടയച്ചോ എന്ന കാര്യവും ഇപ്പോൾ കേസ് ഏത് നിലയിലാണെന്നതും അറിയിക്കണം. കോടതികൾ നിശ്ചയിക്കുന്ന പ്രത്യേക രീതിയിലുള്ള സത്യവാങ്മൂലം വഴിയോ മറ്റ് മാർഗങ്ങൾ ഉപയോഗിച്ചോ വേണം ഈ വിവരങ്ങൾ സമർപ്പിക്കാൻ. കുറ്റകൃത്യങ്ങളുടെ സ്വഭാവവും പ്രതിയുടെ പശ്ചാത്തലവും കൃത്യമായി മനസ്സിലാക്കി ജാമ്യനടപടികളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാനാണ് ഈ പരിഷ്കാരം ലക്ഷ്യമിടുന്നത്.
Summary: In accordance with a Supreme Court ruling, individuals filing for bail in criminal courts must now disclose details of all other pending criminal cases against them. The Kerala High Court has issued a notice to Principal Sessions Judges to ensure applicants reveal information such as existing warrants, proclaimed offender status, and the current stage of previous trials (investigation, charge sheet, or witness examination). This new requirement aims to provide courts with a comprehensive criminal profile of the applicant before granting bail.

