കൊല്ലം: ശബരിമലയിലെ യുവതീപ്രവേശനത്തെ സർക്കാർ അനുകൂലിക്കരുതെന്നും നിലവിലെ ആചാരപരമായ സ്ഥിതി തുടരണമെന്നും വെള്ളാപ്പള്ളി നടേശൻ. ശബരിമല വിഷയത്തെ മാർക്കറ്റിങ് ചെയ്യുന്നതിൽ യുഡിഎഫ് വിജയിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.(There is a possibility that Pinarayi Vijayan could become the CM again, says Vellappally Natesan)
തന്ത്രിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ പ്രതിരോധിക്കുന്നതിൽ ഭരണപക്ഷം പരാജയപ്പെട്ടു. പ്രതിപക്ഷം ഇതൊരു രാഷ്ട്രീയ ആയുധമാക്കി മാറ്റി. എന്നാൽ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ തന്ത്രിയും മന്ത്രിയും ഈ വിഷയവും മാറിപ്പോകുമെന്നും അദ്ദേഹം പരിഹസിച്ചു. കേരളത്തിൽ പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകാൻ സാധ്യതയുണ്ടെന്നും സിപിഎമ്മിനെ എഴുതിത്തള്ളാൻ കഴിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വി.ഡി. സതീശന്റെ മുഖം നോക്കി ആരും വോട്ട് ചെയ്യില്ല. യുഡിഎഫ് ജാഥയെ പിന്നിൽ നിന്ന് നയിക്കുന്നത് കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രി വീണാ ജോർജ് മിടുക്കിയായ സ്ത്രീയാണ്. എന്ത് തെറ്റുണ്ടായാലും അവരെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല എന്നും അദ്ദേഹം പ്രതികരിച്ചു.
എസ്എൻഡിപി യോഗം തിരഞ്ഞെടുപ്പിൽ താൻ വീണ്ടും മത്സരിക്കുമെന്നും വിജയിക്കുമെന്നും വെള്ളാപ്പള്ളി ആവർത്തിച്ചു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പൂർണ്ണ ആത്മവിശ്വാസമുണ്ട്. തനിക്കെതിരെ ഉയരുന്നത് കല്ലുവെച്ച നുണകളാണ്. ആരോപണം ഉന്നയിക്കുന്നവർ തെളിവ് കൂടി ഹാജരാക്കണമെന്നും അദ്ദേഹം വെല്ലുവിളിച്ചു.

