ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാരുണ്ടാക്കാൻ ആവശ്യമായ ഭൂരിപക്ഷം തമിഴക വെട്രി കഴകം ഉറപ്പിച്ചു. കോൺഗ്രസിന്റെ അഞ്ച് എംഎൽഎമാരുടെ പിന്തുണ നേരത്തെ തന്നെയുള്ള വിജയ്ക്ക്, സിപിഐഎം, സിപിഐ, വിസികെ എന്നീ പാർട്ടികൾ കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ അംഗബലം 119 ആയി ഉയർന്നു.(Vijay Secures Majority In Tamil Nadu To Form Government After Support From Left And VCK)
മുന്നണിയിലെ സീറ്റ് നില: ടിവികെ: 108, കോൺഗ്രസ്: 5, സിപിഐഎം: 2, സിപിഐ: 2, വിസികെ: 2 എന്നിങ്ങനെയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും വിജയ് ഗവർണറെ കണ്ട് അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും കൃത്യമായ ഭൂരിപക്ഷം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാത്തതിനാലാണ് ഗവർണർ വഴങ്ങാതിരുന്നത്. എന്നാൽ, ഇന്ന് വൈകുന്നേരത്തോടെ ഇടതുപക്ഷ പാർട്ടികൾ പിന്തുണ കത്ത് ഔദ്യോഗികമായി കൈമാറുന്നതോടെ വിജയ്ക്ക് ഗവർണർക്ക് മുന്നിൽ ശക്തമായ അവകാശവാദം ഉന്നയിക്കാൻ സാധിക്കും.
വിജയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ അരനൂറ്റാണ്ടായി ബദ്ധശത്രുക്കളായ ഡിഎംകെയും അണ്ണാ ഡിഎംകെയും കൈകോർത്തേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. എന്നാൽ ഇത്തരമൊരു അവിശുദ്ധ സഖ്യം പാർട്ടിയുടെ അടിത്തറ ഇളക്കുമെന്ന് ഒരു വിഭാഗം നേതാക്കൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. സ്റ്റാലിൻ ഇതിനെ പൂർണ്ണമായും തള്ളിക്കളഞ്ഞിട്ടില്ലെങ്കിലും, സഖ്യസാധ്യതയില്ലെന്ന് ഡിഎംകെ വക്താക്കൾ പരസ്യമായി പറയുന്നുണ്ട്. തമിഴ്‌നാടിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഒരു പുതിയ യുഗത്തിന് ഇന്ന് വൈകുന്നേരത്തോടെ തുടക്കമാകുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
Story Summary
Vijay’s TVK has secured the required 118-seat majority with the support of Congress, Left parties, and VCK. After two failed attempts, Vijay will meet Governor RV Arlekar for the third time today at 4:30 PM with the letters of support to stake his claim to form the government.

