ബെംഗളൂരു: കർണാടക മന്ത്രിസഭാ വികസനത്തിന് പിന്നാലെ കോൺഗ്രസിനുള്ളിൽ അതൃപ്തിയും വിമതസ്വരവും ശക്തമാകുന്നതിനിടെ, രാജിവെക്കാൻ തീരുമാനിക്കുന്നവരുടെ രാജി മിനിറ്റുകൾക്കകം അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ (DK Shivakumar Karnataka Cabinet Expansion Dissent). മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടാത്ത ചില മുതിർന്ന എംഎൽഎമാരും പാർട്ടി നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഡി.കെ. ശിവകുമാർ അധികാരമേറ്റതിന് രണ്ട് മാസത്തിന് ശേഷമാണ് 20 പുതിയ എംഎൽഎമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ഇതോടെ സംസ്ഥാന മന്ത്രിസഭ പൂർണശേഷിയിലായി. എന്നാൽ മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്ന നിരവധി മുതിർന്ന നേതാക്കൾ ഒഴിവാക്കപ്പെട്ടതോടെ കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ പുതിയ പ്രതിസന്ധി രൂപപ്പെട്ടു.
“രാജിവെക്കുമെന്ന് പറയുന്നവർ രാഷ്ട്രീയം കളിക്കുകയാണ്. രാജിവെക്കാൻ ആഗ്രഹിക്കുന്നവരെ ആർക്കും തടയാനാവില്ല. എന്നാൽ അവരുടെ ഭാവിയും രാഷ്ട്രീയ അടിത്തറയും പാർട്ടിയോടൊപ്പമാണ്. ആരെങ്കിലും രാജിവെച്ചാൽ ഏതാനും മിനിറ്റുകൾക്കകം അത് അംഗീകരിക്കും,” എന്ന് ശിവകുമാർ പറഞ്ഞു. മന്ത്രിസ്ഥാനം ലഭിക്കാത്തവർ ക്ഷമയോടെ കാത്തിരിക്കണമെന്നും സ്വന്തം രാഷ്ട്രീയ ജീവിതത്തിലെ അനുഭവങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം ആവശ്യപ്പെട്ടു.
മുൻകാലങ്ങളിൽ തനിക്കും പല അവസരങ്ങളിലും മന്ത്രിസ്ഥാനത്തിലും രാഷ്ട്രീയ പരിഗണനയിലും അവഗണന നേരിട്ടിരുന്നുവെന്നും അന്നൊന്നും പാർട്ടി വിട്ടുപോകാതെ ക്ഷമയോടെ പ്രവർത്തിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. പാർട്ടിയാണ് ഏറ്റവും പ്രധാനമെന്നും എല്ലാവർക്കും അനുയോജ്യമായ അവസരങ്ങൾ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ ബോർഡുകളിലും കോർപ്പറേഷനുകളിലും പാർട്ടി പ്രവർത്തകർക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതിനുള്ള പുനഃസംഘടനയും ഉടൻ ആരംഭിക്കുമെന്ന് ശിവകുമാർ അറിയിച്ചു.
അതേസമയം, വിജനഗര മണ്ഡലത്തിലെ മുതിർന്ന നേതാവും എംഎൽഎയുമായ എം. കൃഷ്ണപ്പയ്ക്ക് മന്ത്രിസ്ഥാനം നിഷേധിച്ചതിൽ പ്രതിഷേധിച്ച് മണ്ഡലത്തിലെ നിരവധി കോൺഗ്രസ് ഭാരവാഹികൾ കൂട്ടരാജി സമർപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാർ, വാർഡ് നേതാക്കൾ, വനിതാ വിഭാഗം, യുവജന വിഭാഗം, എസ്.സി/എസ്.ടി, ന്യൂനപക്ഷ വിഭാഗങ്ങളിലെ ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ രാജിക്കൊരുങ്ങിയതായാണ് റിപ്പോർട്ട്. കൃഷ്ണപ്പയെ അനുനയിപ്പിക്കാൻ മന്ത്രിമാരായ എൻ. ചെലുവരായസ്വാമിയെയും എച്ച്.സി. ബാലകൃഷ്ണയെയും ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ കൃഷ്ണപ്പയെ കാണാൻ സാധിക്കാതെ ഇരുവരും മടങ്ങിയതോടെ പാർട്ടിയിലെ അതൃപ്തി പരിഹരിക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയായി. മുൻ മന്ത്രി കെ.എൻ. രാജണ്ണയും മകൻ എംഎൽസി രാജേന്ദ്രയും മന്ത്രിസഭയിൽ അവസരം ലഭിക്കാത്തതിൽ നിരാശ പ്രകടിപ്പിച്ചു. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ചെയർമാൻ സ്ഥാനത്തുനിന്ന് രാജിവെക്കുമെന്ന് കോൺഗ്രസ് എംഎൽഎ എസ്.ആർ. ശ്രീനിവാസ് പ്രഖ്യാപിച്ചു. സാധാരണ കർഷക കുടുംബത്തിൽ നിന്നുള്ള ഒരാൾക്ക് രാഷ്ട്രീയത്തിൽ ഉയർന്നുവരുന്നത് ബുദ്ധിമുട്ടാണെന്നും ശക്തമായ പിന്തുണയോ രാഷ്ട്രീയ സ്വാധീനമോ ഇല്ലാത്തവർക്ക് അവസരങ്ങൾ ലഭിക്കാൻ പ്രയാസമാണെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, രാജി ഭീഷണി മുഴക്കിയിരുന്ന കോൺഗ്രസ് എംഎൽഎ ബെലൂർ ഗോപാലകൃഷ്ണ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ നിലപാട് മാറ്റി. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം രാജിവെക്കാനുള്ള തീരുമാനം പിൻവലിച്ചതായും പാർട്ടിക്കൊപ്പം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
പുതിയ മന്ത്രിസഭയിൽ വനിതാ പ്രാതിനിധ്യം കുറവാണെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. അഞ്ച് വനിതാ എംഎൽഎമാർ ഉണ്ടായിട്ടും ഒരാൾക്കുപോലും മന്ത്രിസ്ഥാനം നൽകിയില്ലെന്ന് കോൺഗ്രസ് എംഎൽഎ നയന മൊട്ടമ്മ ചൂണ്ടിക്കാട്ടി. ഒരു വനിതാ മന്ത്രിസ്ഥാനമെങ്കിലും ഒഴിവുള്ള സാഹചര്യത്തിൽ അതിനായുള്ള സമ്മർദവും പാർട്ടിക്കുള്ളിൽ ശക്തമായിട്ടുണ്ട്. മന്ത്രിസഭാ വികസനത്തിന് പിന്നാലെ ഉയർന്ന അതൃപ്തി പരിഹരിക്കാൻ മുതിർന്ന നേതാക്കളെ നിയോഗിച്ച് എംഎൽഎമാരുമായി നേരിട്ട് ചർച്ച നടത്താനാണ് ഡി.കെ. ശിവകുമാറിന്റെ തീരുമാനം. അതേസമയം, രാജി ഭീഷണികളും കൂട്ടപ്രതിഷേധങ്ങളും തുടരുന്നത് കർണാടക കോൺഗ്രസ് നേതൃത്വത്തിന് പുതിയ രാഷ്ട്രീയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
Summary: Karnataka Chief Minister DK Shivakumar has said he will accept resignations within minutes as discontent grows among Congress leaders left out of the expanded Cabinet. Several MLAs and party office-bearers have expressed dissatisfaction, while the Congress leadership is attempting to pacify aggrieved leaders and prevent further resignations.


