പത്തനംതിട്ട: മുഖ്യമന്ത്രി വി.ഡി. സതീശൻ പത്തനംതിട്ടയിലെ പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ചു. ക്യാമ്പുകളിലെത്തിയ അദ്ദേഹം ദുരിതബാധിതരെ കണ്ടു. നദികളിൽ മണ്ണ് അടിഞ്ഞുകൂടിയെന്നും ഇത് നീക്കം ചെയ്യാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വീടുകളിൽ വെള്ളം കയറിയവർക്ക് 10,000 രൂപ ധനസഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു.(CM VD Satheesan Visits Flood Affected Areas In Pathanamthitta Assures River Desilting)
പത്തനംതിട്ട ജില്ലയ്ക്കായിരിക്കും പ്രഥമ പരിഗണന നൽകുക. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ചതും അത്യാധുനികവുമായ സ്ഥിരം ദുരന്തനിവാരണ സംവിധാനം സംസ്ഥാനത്ത് നടപ്പിലാക്കുമെന്നും ഇതിന്റെ ആദ്യ പ്രോജക്ട് പത്തനംതിട്ടയിലായിരിക്കും ആരംഭിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
വിവിധ ഏജൻസികളെ ഏകോപിപ്പിച്ചുകൊണ്ടുള്ള കൂടുതൽ കാര്യക്ഷമമായ മുന്നറിയിപ്പ് സംവിധാനം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വനത്തിനുള്ളിൽ ഉരുൾപൊട്ടലുണ്ടായെന്നും, അതിതീവ്ര മഴയാണ് അനുഭവപ്പെട്ടത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ പോലും മതിയായ സമയം ലഭിച്ചില്ല. രക്ഷാപ്രവർത്തനം കൂടുതൽ ശക്തമാക്കാൻ കൂടുതൽ ഹെലികോപ്റ്ററുകൾ ലഭ്യമാക്കും. അടുത്ത പ്രളയം വരെ കാത്തിരിക്കാതെ അടിയന്തര നടപടികൾ ഉടൻ ആരംഭിക്കും. ദുരന്ത വിവരമറിഞ്ഞ ഉടൻ തന്നെ മന്ത്രിമാരെ അതത് ജില്ലകളിലേക്ക് നിയോഗിക്കുകയും ആവശ്യമായ ഫണ്ട് അനുവദിക്കുകയും ചെയ്തിട്ടുണ്ട്, വി.ഡി. സതീശൻ വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത് പ്രളയക്കെടുതിയിൽ അഞ്ച് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. പലയിടങ്ങളിലും മഴയ്ക്ക് ശമനമുണ്ടെങ്കിലും മധ്യകേരളത്തിൽ വെള്ളക്കെട്ട് ഒഴിയാതെ നിൽക്കുന്നത് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
Story Summary
Chief Minister VD Satheesan visited flood-affected areas and relief camps in Pathanamthitta. Promising immediate action to desilt rivers, the CM announced plans to set up an advanced permanent disaster management system in Pathanamthitta alongside enhanced warning mechanisms and rescue efforts.


