വാഷിംഗ്ടൺ: ഇറാനുമായുള്ള പോരാട്ടം അവസാന ഘട്ടത്തിലാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ (Donald Trump) പ്രഖ്യാപനത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ സൈനിക സാന്നിധ്യം ശക്തമാക്കി യുഎസ്. പതിനായിരത്തോളം അധിക സൈനികരെ കൂടി മേഖലയിലേക്ക് വിന്യസിക്കാനാണ് പെന്റഗണിന്റെ തീരുമാനം. ഇതോടെ ഗൾഫ് മേഖലയിലെ ആകെ യുഎസ് സൈനികരുടെ എണ്ണം 60,000 കടക്കും.
വരും ദിവസങ്ങളിൽ ലോകം ‘അത്ഭുതകരമായ മാറ്റങ്ങൾ’ കാണുമെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നുമാണ് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞത്. എന്നാൽ ഈ പ്രസ്താവനകൾക്ക് വിരുദ്ധമായി പശ്ചിമേഷ്യൻ കടൽ പരിധിയിൽ മൂന്ന് വിമാനവാഹിനി കപ്പലുകളെയാണ് അമേരിക്ക ഇപ്പോൾ വിന്യസിച്ചിരിക്കുന്നത്. കൂടാതെ യുഎസ്എസ് ജോർജ് എച്ച് ഡബ്ല്യൂ ബുഷിലും മറ്റ് അകമ്പടി കപ്പലുകളിലുമായി 6,000 സൈനികർ എത്തുന്നു. മറൈൻ എക്സ്പെഡിഷണറി യൂണിറ്റിൽ നിന്ന് 4,200 സൈനികരെ കൂടി വിന്യസിക്കും.
ഇറാനിലേക്കുള്ള എണ്ണ കയറ്റുമതി തടയുന്നതിനായി യുഎസ് നാവിക ഉപരോധം കർശനമാക്കിയിട്ടുണ്ട്. ഒമാൻ ഉൾക്കടലിലും അറബിക്കടലിലും ഇറാനിയൻ കപ്പലുകളെ അമേരിക്കൻ യുദ്ധക്കപ്പലുകൾ തടഞ്ഞു. ഇതോടെ ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില ബാരലിന് 96 ഡോളറിന് മുകളിലെത്തി. ഇറാനെ ആണവായുധ നിർമ്മാണത്തിൽ നിന്ന് തടയാനായാൽ ഇന്ധനവില കുറയുമെന്നാണ് ട്രംപിന്റെ വാദം.
അമേരിക്കയുടെ ഉപരോധം തുടരുകയാണെങ്കിൽ ചെങ്കടൽ, പേർഷ്യൻ ഗൾഫ്, ഒമാൻ കടൽ എന്നിവിടങ്ങളിലൂടെയുള്ള അന്താരാഷ്ട്ര വ്യാപാര പാതകൾ തടയുമെന്ന് ഇറാൻ സൈനിക കമാൻഡർ മുന്നറിയിപ്പ് നൽകി. ഏപ്രിൽ 22-ന് വെടിനിർത്തൽ കാലാവധി അവസാനിക്കാനിരിക്കെ സമാധാന ചർച്ചകളിൽ പുരോഗതിയില്ലാത്തത് മേഖലയെ വീണ്ടും യുദ്ധഭീതിയിലാക്കുന്നു.
Story Summary: Despite President Trump’s claim that the conflict with Iran will end soon, the US is deploying 10,000 additional troops to the Middle East. With crude oil prices crossing $96 per barrel due to a naval blockade in the Arabian Sea, tensions are rising as the April 22 ceasefire deadline approaches without a peace deal.

