ടെഹ്‌റാൻ: ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം അവസാനിപ്പിച്ചില്ലെങ്കിൽ ചെങ്കടലിലെയും പേർഷ്യൻ ഗൾഫിലെയും കപ്പൽ ഗതാഗതം പൂർണ്ണമായും തടയുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (IRGC) മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ നീക്കങ്ങൾ നിയമവിരുദ്ധമാണെന്നും നിലവിലെ വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്നും ഐആർജിസി കുറ്റപ്പെടുത്തി.
ചെങ്കടലിൽ ഹൂതി വിമതരെ ഉപയോഗിച്ച് ചരക്ക് കപ്പലുകളുടെ നീക്കം തടയുമെന്നാണ് ഇറാൻ നൽകുന്ന പ്രധാന ഭീഷണി. ഇറാനെതിരെ സമ്മർദ്ദം കടുപ്പിക്കുന്നതിന്റെ ഭാഗമായി പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈന്യത്തെ അയക്കാൻ അമേരിക്ക പദ്ധതിയിടുന്നതായി ‘വാഷിങ്ടൺ പോസ്റ്റ്’ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ പ്രത്യാക്രമണത്തിന് തയ്യാറെടുക്കുന്നത്.
ഇറാന് ആയുധങ്ങൾ നൽകുന്നത് തടയാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് കത്തെഴുതിയതടക്കം വിവിധ നയതന്ത്ര നീക്കങ്ങൾ അമേരിക്ക നടത്തുന്നുണ്ട്. ഇറാന് ആയുധം നൽകുന്ന രാജ്യങ്ങൾക്ക് മേൽ 50 ശതമാനം തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ തങ്ങൾ ആയുധങ്ങൾ നൽകുന്നില്ലെന്ന് ചൈന വ്യക്തമാക്കിയതായാണ് സൂചന. പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം പുകയുന്ന സാഹചര്യമാണ് നിലവിലുള്ളത്.
Story Summary: The Iranian Revolutionary Guard Corps (IRGC) has threatened to block shipping in the Red Sea and Persian Gulf if the US continues its blockade of Iranian ports. The IRGC called the US sanctions illegal and a violation of the ceasefire, warning of retaliation through Houthi rebels as the US considers deploying more troops to the Middle East.

