ഉപാധികളില്ലാതെ ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന പ്രമേയം പാസാക്കി യു എന്‍ രക്ഷാ സമിതി
Jun 11, 2024, 10:08 IST
![ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറെസ്](https://timeskerala.com/static/c1e/client/91214/uploaded/d0b3dd2a26f0e454714d58410f2730ad.jpg)
ഗാസ സിറ്റി: ഉപാധികളില്ലാതെ വെടിനിര്‍ത്തല്‍ ഗാസയിൽ നടപ്പിലാക്കണമെന്ന അമേരിക്കന്‍ പ്രമേയം യു എന്‍ രക്ഷാസമിതി പാസാക്കി. എട്ടുമാസം പിന്നിട്ടിരിക്കുകയാണ് ഗാസയ്ക്കെതിരായ ഇസ്രായേലിൻ്റെ യുദ്ധം ആരംഭിച്ചിട്ട്. ലോക രാജ്യങ്ങള്‍ യു എസ് പ്രമേയം അംഗീകരിക്കുകയുണ്ടായി. യു എസ് തയ്യാറാക്കിയ പ്രമേയത്തിന് അനുകൂലമായി 15 സെക്യൂരിറ്റി കൗണ്‍സില്‍ അംഗങ്ങളില്‍ 14 പേരും വോട്ട് ചെയ്തു. റഷ്യ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. അമേരിക്ക ഹമാസിനോട് വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഹമാസ് പ്രമേയത്തെ സ്വാഗതം ചെയ്തു. പ്രമേയം മെയ് 31 ന് അമേരിക്കന്‍ പ്രസിഡൻറ് ജോ ബൈഡന്‍ പ്രഖ്യാപിച്ച മൂന്ന് ഘട്ടമായുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതാണ്. ആറാഴ്ച നീണ്ടുനില്‍ക്കുന്നതാണ് ആദ്യഘട്ടം. പൂര്‍ണ്ണവും സമ്പൂര്‍ണവുമായ വെടിനിര്‍ത്തല്‍, ഗസ്സയിലെ എല്ലാ ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ നിന്നും ഇസ്രായേൽ സൈന്യത്തെ പിന്‍വലിക്കല്‍ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പുരുഷ സൈനികര്‍ ഉള്‍പ്പടെ ശേഷിക്കുന്ന എല്ലാ ബന്ദികളെയും രണ്ടാം ഘട്ടത്തിൽ മോചിപ്പിക്കും. ഗാസയുടെ ഒരു പ്രധാന പുനർനിർമ്മാണമാണ് മൂന്നാംഘട്ടത്തിൽ. അമേരിക്ക അവകാശപ്പെടുന്നത് നിർദേശം ഇസ്രായേൽ അംഗീകരിച്ചുവെന്നാണ്.