'ഗാസയ്ക്ക് ഐകദാർഢ്യം'; ജോ ബൈഡന്റെ ഇഫ്താര്‍ വിരുന്ന് ബഹിഷ്‌കരിച്ച് അമേരിക്കയിലെ മുസ്‌ലിം നേതാക്കള്‍
![ത്വക്ക് കാൻസർ: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ശസ്ത്രക്രിയയ്ക്കു വിധേയനായി](https://timeskerala.com/static/c1e/client/91214/uploaded/869afa062b51fa9b0a56573e65734df1.jpg)
വാഷിങ്ടണ്‍: പ്രസിഡന്റ് ജോ ബൈഡൻ ഒരുക്കുന്ന ഇഫ്താര്‍ വിരുന്ന് ബഹിഷ്‌കരിച്ച് അമേരിക്കയിലെ മുസ്‌ലിം നേതാക്കള്‍. പ്രാദേശിക സമയം ചൊവ്വാഴ്ച, വൈറ്റ് ഹൗസ് നടത്താനിരുന്ന റംസാന്‍ വിരുന്നാണ് അമേരിക്കയിലെ നേതാക്കള്‍ ബഹിഷ്‌കരിച്ചത്. ഗാസയില്‍ ആക്രമണം നടത്തുന്ന ഇസ്രയേലിനെ ബൈഡന്‍ ഭരണകൂടം പിന്തുണയ്ക്കുന്നതില്‍ പ്രതിഷേധിച്ചാണ് മുസ്‌ലിം നേതാക്കള്‍ ചടങ്ങ് ബഹിഷ്‌കരിച്ചത്.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
ഗാസയിലെ ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ ഇത്തരത്തിലെ ആഘോഷങ്ങള്‍ നടത്തുന്നത് അനൗചിത്യമാണ് എന്ന് ബൈഡന്റെ ക്ഷണം നിരസിച്ച വായ്ല്‍ അല്‍സയാത്ത് വ്യക്തമാക്കി. എമര്‍ജ് എന്ന മുസ്‌ലിം സംഘടനയുടെ നേതാവാണ് വായ്ല്‍ അല്‍സയാത്ത്. വൈറ്റ് ഹൗസിന്റെ ക്ഷണം ലഭിച്ചെങ്കില്‍ അത് നിരസിക്കാന്‍ മറ്റ് മുസ്‌ലിം നേതാക്കളോട് താന്‍ ആവശ്യപ്പെട്ടുവെന്ന് അമേരിക്കന്‍-ഇസ്‌ലാമിക് റിലേഷന്‍സ് കൗണ്‍സിലിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ നിഹാദ് അവാദ് കൂട്ടിച്ചേർത്തു.
2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ കടന്നുകയറി ആക്രമണം സംഘടിപ്പിച്ച് 1200-ഓളം പേരെ വധിക്കുകയും നൂറുകണക്കിന് പേരെ ബന്ദികളാക്കുകയും ചെയ്തതോടെയാണ് ഇസ്രയേല്‍ ഗാസയ്ക്കുമേല്‍ ആക്രമണം തുടങ്ങിയത്. ഇസ്രയേല്‍ ആക്രമണം ആരംഭിച്ച് ആറുമാസം പിന്നിടുമ്പോള്‍ ഗാസയിലെ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് 33,000-ത്തിലേറെ പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതില്‍ മൂന്നിലൊന്നും സ്ത്രീകളും കുട്ടികളുമാണ്.